ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേ അഞ്ചോളം സ്ഥലത്താണ് പോലീസ് തടഞ്ഞത്. ഡെറാഡൂണില്‍ നിന്ന് സമീപ മണ്ഡലങ്ങളിലേക്കുള്ള യാത്രാ വഴികളിലും ചെക്കിങ്. പണമൊഴുക്ക് തടയാന്‍ കര്‍ശന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നുണ്ടെന്നാണ് കമ്മീഷന് പറയുന്നത്. ദല്‍ഹിയില്‍ നിന്നും മറ്റും വരുന്ന വാഹനങ്ങളില്‍ കണക്കില്‍ പെടാത്ത പണം സംസ്ഥാനത്തെത്തുന്നതായും അവര്‍ കണക്കു കൂട്ടുന്നു. ബസ്സുകളിലും കാറുകളിലും മാത്രമല്ല ട്രെയിനിലും യാത്രചെയ്ത് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാത്ത തെരഞ്ഞെടുപ്പാകണം ഇത്തവണത്തേത് എന്ന് ഉറപ്പു വരുത്തുമെന്ന് ഡെറാഡൂണില്‍ തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു. ഇതിനായി വനം- പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ തന്നെ റോഡുകളില്‍ വിന്യസിച്ചിരിക്കുന്നു.
കല്യാണ സീസണ് കൂടിയാണിവിടെ. കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ മാര്‍ക്കറ്റിലെത്തുന്ന സമയമാണിത്. പരിശോധനകളില്‍ പലപ്പോഴും ഇത്തരം അനധികൃത സമ്പാദ്യങ്ങളും പിടിയിലാകുന്നുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ അടക്കം വാഹനങ്ങളില്‍ നിന്നു കണ്ടെടുക്കുന്നുണ്ട്.
എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയാകെ താറുമാറാക്കിയെന്ന് ഡെറാഡൂണ്‍ രാജ്പൂര്‍ റോഡിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ചുമതലയുള്ള നേതാവ് അറിയിച്ചു. ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാനാവുന്നത്. അതുകൊണ്ട് പ്രവര്‍ത്തനമൊന്നും നടക്കില്ല. ഇതിനു പുറമമെ രണ്ടായിരം രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കരുതെന്ന ബജറ്റ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ‘ലഹരിയും ഉത്സാഹവും’ തടസ്സപ്പെടുത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് നേതാവ് പരിഭവം പറഞ്ഞു.
സംഗതി അല്‍പ്പം ഗൗരവമേറിയതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും കയ്യില്‍ പണമില്ല. സമ്പാദിച്ചതെല്ലാം നോട്ട് നിരോധനം വന്നതോടെ ബാങ്കില്‍ കയറിയിറങ്ങി. അതൊട്ട് പിന്വലിക്കാനുമാവുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കെങ്കിലും രണ്ടുലക്ഷം രൂപ വീതം പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ റിസര്‍വ് ബാങ്കിനനെ സ്ഥാനാര്‍ത്ഥികളുടെ ഈ ഗതികേട് കണ്ടിട്ടാണ്. എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തെ പണക്കൊഴുപ്പിന് അന്ത്യം കുറിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങളാണ് ഇത്തവണ വിജയം കണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയതും സം്സ്ഥാനമെങ്ങും പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നിലെ കാരണമായിട്ടുണ്ട്. നൈനിറ്റാളിന് സമീപം കുമോണ്‍ ഡിവിഷനില്‍ ഒരു ഔദ്യോഗിക വാഹനം വ്യാഴാഴ്ച മാവോയിസ്റ്റുകള്‍ കത്തിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് സെക്രട്ടറി വിജയ് പാരുവിന്റെ പേരിലുള്ള ലഘുലേഖകളും സംഭവ സ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടമറിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പോലീസ് റെയ്ഡുകള്‍ ശക്തിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: