നോയിഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില് ഓണ്‍ലൈന്‍ വഴി 3726 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍.അനുഭവ് മിത്തല്‍ (26), ശ്രീധര്‍ പ്രസാദ് (40), മഹേഷ് ദയാല്‍ (25) എന്നിവരെയാണ് ഉത്തര്‍പ്രദേശ് പോലീസിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്.
ആറര ലക്ഷത്തോളം പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. ഇവര്‍ തട്ടിയെടുത്തതില്‍ 500 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്നായി പോലീസ് പിടിച്ചെടുത്തു. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്പ്പേര്ക്കായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
ഗാസിയാബാദില്‍നിന്നുള്ള ബിടെക് ബിരുദധാരിയായ അനുഭവ് മിത്തലാണു സൂത്രധാരന്‍. എംബിഎക്കാരനായ ശ്രീധര്‍ പ്രസാദ് ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശിയാണ്. സഹായി ദയാല്‍ ഉത്തര്‍പ്രദേശിലെ മഥുരസ്വദേശിയും.
സോഷ്യല്ട്രേഡ് എന്ന പേരിലുള്ള വെബ്സൈറ്റ് വഴിയാണ് ഇവര്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്. ഇതില്‍ അംഗമാകേണ്ടവര് 5750 രൂപ മുതല്‍ 57,500 രൂപ വരെ നിക്ഷേപിക്കണം. ഓരോ ക്ലിക്കിനും അഞ്ചു രൂപ വീതം അംഗങ്ങള്‍ക്കു ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
നോയിഡയില്‍ അബ്ലേസ് ഇന്‍ഫോ സൊലൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ പോര്‍ട്ടല്‍ അടിക്കടി പേരുമാറ്റിയാണു പ്രവര്‍ത്തിച്ചിരുന്നത്.
ഇതുവരെ ആറര ലക്ഷം പേരെയാണ് തട്ടിപ്പിനിരയാക്കിയതെന്ന വിവരമാണു പുറത്തുവന്നിരിക്കുന്നതെന്നും എസ്ടിഎഫ് എസ്പി ത്രിവേണി സിങ് അറിയിച്ചു.
2015ലാണ് പോര്‍ട്ടല്‍ തുടങ്ങിയത്.നിക്ഷേപകര്‍ക്കു പണം നേടാന്‍ നാലു പാക്കേജുകളാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. ഇവര്‍ മൊബൈലില്‍ അയച്ചുകൊടുക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതുവഴി പണം നേടാമെന്നാണു വാഗ്ദാനം.
ഇങ്ങനെ ക്ലിക്ക് ചെയ്യുന്നതുവഴി ആറുരൂപയാണ് കമ്പനി നേടുന്നതെന്നും ഇതില്‍ അഞ്ചുരൂപ നിക്ഷേപകര്‍ക്കു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: