വൈക്കം: രാജ്യത്ത് ആദ്യമായി ആരംഭിച്ച സോളാര്‍ ബോട്ടിന്റെ റഡാര്‍ പ്ലെയ്റ്റ് മോഷണം പോയി. വ്യാഴാഴ്ച രാവിലെ വൈക്കത്തുനിന്നു തവണക്കടവിലേക്കുള്ള ആദ്യ യാത്രയിലാണ് തകരാര്‍ കണ്ടത്. ഇതേത്തുടര്‍ന്ന് വേഗത കുറച്ച് തവണക്കടവ് ജെട്ടിയിലെത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി.
ഈ ബോട്ടിന് രണ്ട് റഡാര്‍ പ്ലെയ്റ്റുകളാണുള്ളത്. ഇതില്‍ ഒരെണ്ണം മോഷണം പോവുകയും, മറ്റൊന്ന് അപഹരിക്കപ്പെടാന്‍ ശ്രമിച്ച നിലയിലുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ബോട്ട് സര്‍വീസ് മുടങ്ങി. ആലപ്പുഴയില്‍ നിന്ന് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരാണ് മോഷണശ്രമം കണ്ടെത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും തകരാര്‍ മൂലമാണ് ഇന്നലെ സര്‍വീസ് മുടങ്ങിയതെന്നും പറഞ്ഞ് ജീവനക്കാര്‍ തടിതപ്പി.
തുടക്കത്തിലെ തകരാര്‍ മനസ്സിലാക്കിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കാറ്റും കോളുമുള്ള സമയമായിരുന്നെങ്കില്‍ ബോട്ട് നിയന്ത്രിക്കുന്നത് ശ്രമകരമാകുമായിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്റര്‍ അകലത്തിലാണ് ബോട്ട്ജെട്ടി എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് ജില്ലാ പോലീസ് ചീഫിന് ഇതുസംബന്ധിച്ച് ജലഗതാഗതവകുപ്പ് അധികൃതര്‍ പരാതി നല്‍കും.
പ്രതീക്ഷയോടെ എത്തിയ സോളാര്‍ ബോട്ട് ലാഭകരമായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞാഴ്ച കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയലാണ് ബോട്ട് ഉദ്ഘാടനം ചെയ്തത്. ഇത് തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യശക്തിയെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: