നെടുമ്പാശ്ശേരി: പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ വക പ്രഹരവും. വെള്ളക്കരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചാണ് അതോറിറ്റിയുടെ ക്രൂരത. യാതൊരു മുന്നറിയിപ്പിലാതെയാണ് വാട്ടര്‍ അതോറിറ്റി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത്. ഇതുകൂടാതെ സര്‍വീസ് ചാര്‍ജും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മിനിമം പത്ത് കെഎല്‍(കിലോ ലിറ്റര്‍) വെള്ളത്തിന് 20 രൂപയും രണ്ട് രൂപ റീഡിംഗ് ചാര്‍ജുമാണ് ഈടാക്കിയിരുന്നത്. പുതിയ താരിഫ് അനുസരിച്ച് 10 കെഎല്‍ വെള്ളത്തിന് 40 രൂപയും റീഡിംഗ് ചാര്‍ജ്ജ് 4 രൂപയും നല്‍കണം വെള്ളത്തിന്റെ അളവ് കൂടുന്നതനുസരിച്ച് താരിഫ് നിരക്കില്‍ വലിയ വര്‍ദ്ധനവാണുള്ളത്. കൂടാതെ സര്‍ചാര്‍ജ്ജും ഈടാക്കുന്നു.
ഹോട്ടലുകാര്‍ക്ക് നല്കുന്ന വെള്ളത്തിനും കരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പുതുക്കി നിശ്ചയിച്ച ബില്ല് ഇതിനകം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു കഴിഞ്ഞു. 30-11-2016 വരെ വാട്ടര്‍ ചാര്‍ജ്ജുകളും മറ്റും അടയ്ക്കുന്നവര്‍ക്ക് പിഴപലിശ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായെങ്കിലും അത് നടപ്പിലാക്കിയില്ലെന്നും അതോറിറ്റിക്കെതിരെ ആക്ഷേപമുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ കഴുത്തറപ്പന്‍ ബില്ലിനെതിരെ വിവിധ സംഘടനകള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വാട്ടര്‍ ചാര്‍ജില്‍ അതോറിറ്റി ഇപ്പോള്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ കേരള നദീ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: