കാക്കനാട്: കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. കാക്കനാട് വില്ലേജില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാ മസ്ജിദിന് സമീപം സ്വകാര്യ വ്യക്തി അരനൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരുന്ന 46 സെന്റാണ് പിടിച്ചെടുത്തത്. സെന്റിന് 20 ലക്ഷം വിലമതിക്കുമെന്ന് റവന്യു അധികൃതര്‍ പറഞ്ഞു.
നാലര ഏക്കറോളം സ്ഥലം കൈവശമുള്ള സ്വകാര്യ വ്യക്തി റവന്യൂ പുറമ്പോക്ക് കൂടി കൈവശപ്പെടുത്തി 1966 മുതല്‍ നിരോധന കരം അടച്ചുകൊണ്ടിരിക്കുകയായിരുന്നു. വില്ലേജ് അധികൃതര്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ഭൂമി തിരിച്ചു നല്‍കിയില്ല. റവന്യൂ പുറമ്പോക്ക് ഉള്‍പ്പെടെ മതില് കെട്ടി തിരിച്ചിട്ടിരുന്ന സ്ഥലത്തില്‍ നിന്ന് സര്‍ക്കാറിന് അവകാശപ്പെട്ട സ്ഥലം അധികൃതര്‍ തിരിച്ച് പിടിക്കുകയായിരുന്നു. അഡീഷണല്‍ തഹസില്‍ദാര്‍ എം.വി. സുരേഷിന്റെയും വില്ലേജ് ഓഫിസര്‍ പി.പി. ഉദയന്റെയും നേതൃത്വത്തിലാണ് റവന്യൂ ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സിവില്‍ സ്റ്റേഷന് പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വന്‍ മൂല്യമുള്ള റവന്യൂ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ 46 സെന്റ് പിടിച്ചെടുത്തത്. മാവേലിപുരത്തെ പിടിച്ചെടുത്ത ഭൂമി കൂടാതെ ഇന്‍ഫോപാര്‍ക്ക് റോഡ്, തുതിയൂര്‍ എന്നിവടങ്ങളില്‍ 1.6 ഏക്കര്‍ റവന്യു പുറമ്പോക്കു സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യു പുറമ്പോക്കുകള്‍ കണ്ടെത്തിയത്. കാക്കനാട് മേഖലയില്‍ ഇനിയും പുറമ്പോക്ക് കയ്യേറ്റമുണ്ടെന്നാണ് വിവരം ലഭിച്ചിട്ടുണ്ട്.
കളക്ടറേറ്റിന് സമീപം നഗരസഭ അവകാശ വാദം ഉന്നയിച്ചു കൈവശപ്പെടുത്തിയ 7.2 ഏക്കര്‍ നേരത്തെ റവന്യു അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഓഫിസിന് സമീപം തൃക്കാക്കര നഗരസഭ കയ്യേറി കമ്പിവേലി കെട്ടിയിരുന്ന പുറമ്പോക്ക് ഭൂമിയും രണ്ടാഴ്ച മുമ്പ് റവന്യു വകുപ്പ് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: