കളമശേരി: അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാരംഭിച്ച കളമശേരി മെഡിക്കല്‍ കോളേജിലെ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്ക് കാക്കുന്നു.
സെന്റര്‍ ഇതിനകം അഞ്ഞൂറിലധികം രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവുമായി. എറണാകുളത്തു നിന്നും സമീപ ജില്ലകളില്‍ നിന്നുമായി 515 രോഗികള്‍ കളമശേരിയിലെ ഒപി കേന്ദ്രത്തില്‍ സേവനം തേടിയത്. മുന്നൂറിലേറെ അര്‍ബുദ ബാധിതര്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ നവംബര്‍ ഒന്നിന് അനൗപചാരികമായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രോഗികള്‍ എത്തിയിരുന്നു. നവംബര്‍ 11 ന് ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിച്ചതോടെ കൂടുതല്‍ സേവനങ്ങള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ മാസംമുതല്‍ അര്‍ബുദവുമായി ബന്ധപ്പെട്ട സര്‍ജറികളും തുടങ്ങി. റേഡിയേഷന് സൗകര്യം ഇല്ല. അതിനിപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ സൗകര്യം ചെയ്തു കൊടുക്കുകയാണ്. യാത്രാ സൗകര്യക്കുറവും പ്രശ്നമാണ്. ആംബുലന്‍സ് സേവനം ഇതിന് പരിഹാരമാകും. ഇനിയും സൗകര്യങ്ങള്‍ വര്ധിപ്പിക്കണമെന്നാവശ്യമാണ് രോഗികള്‍ക്കും ആരോഗ്യപ്രവര്ത്തകര്ക്കുമുള്ളത്.
കാന്‍സര്‍ കേന്ദ്രത്തില്‍ എത്തുന്ന രോഗികളെ അടിയന്തരഘട്ടങ്ങളില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ പ്രത്യേക ഇടനാഴി നിലവിലുണ്ട്. മെഡിക്കല്‍ കോളേജിന്റെ പേ വാര്‍ഡ് കെട്ടിടം കാന്‍സര്‍ കേന്ദ്രത്തിനായി ഏറ്റെടുത്തത് കൊണ്ട് ലഭിച്ച സൗകര്യമാണിത്. ഈ ഇടനാഴിയുമായി ബന്ധപ്പെട്ട് ലിഫ്റ്റ് സ്ഥാപിക്കാനായി കൊണ്ടു വന്നിട്ടുണ്ടെങ്കിലും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: