കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന് ടി. പത്മനാഭന്. പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ നടക്കുന്നത് സകല നിയമങ്ങളെയും വെല്ലുവിളിച്ചുള്ള കുടുംബവാഴ്ചയാണെന്ന് പത്മനാഭന് ആരോപിച്ചു.
ജെഎന്‍യുവിലെയും ഹൈദരാബാദിലെയും വിദ്യാര്‍ത്ഥികളുടെയും ദളിതുകളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ നടക്കുന്നതും കാണണം. നെഹ്റു കോളജിലും ടോംസ് കോളജിലും നടക്കുന്നതൊന്നും കണ്ടില്ലെന്നു നടിക്കരുത്. ഒരു വിദ്യാര്‍ത്ഥിയെ പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അവന് മരിച്ചിട്ടില്ല. അതാണോ അതൊരു പ്രശ്നമാകാത്തതിന് കാരണം. ലോ അക്കാദമിയില്‍ ആത്മഹത്യ നടക്കുന്നത് കാത്തിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
ട്രസ്റ്റ് എന്നു കേള്‍ക്കുന്നതേ പലര്‍ക്കും പേടിയാണ്. തിരൂരിലും ഒരു ട്രസ്റ്റുണ്ട്. അതും ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള മുഖാമുഖത്തിലാണ് പത്മനാഭന് സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്.
എം.ടി. വാസുദേവന്‍ നായര്‍ സംഘപരിവാര്‍ വിരുദ്ധനല്ലെന്നും ടി. പത്മനാഭന് പറഞ്ഞു. എം.ടി. സംഘപരിവാറിനും നരേന്ദ്രമോദിക്കും എതിരാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധഅസംബന്ധമാണ്. കമലിനെതിരേയായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍ ഏറേയും. അതിനിടെ ഒന്ന് തോണ്ടുകമാത്രമായിരുന്നു എം.ടിയെ. പക്ഷെ എം.ടി. ഭക്തന്മാര് അത് ആഘോഷമാക്കുകയായിരുന്നെന്നും ടി. പത്മനാഭന് പറഞ്ഞു.
നരേന്ദ്രമോദിക്കെതിരേ താനാണ് ഏറ്റവും അധികം പ്രസംഗിച്ചത്. മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ന് മോദിയെക്കുറിച്ച് പ്രസംഗിച്ചയാളാണ് താന്‍. പറയേണ്ട സമയത്തു താന്‍ എല്ലാം പറയുന്നുണ്ട്. തോമസ് ഐസക്കിന്റെ പുസ്തക പ്രകാശനത്തിനിടെ തുഗ്ലക്ക് എന്നു പറഞ്ഞതാണ് എം.ടിയെ വാര്‍ത്തകളില്‍ നിറച്ചത്. അത് അറിയാതെ പറഞ്ഞുപോയതാണ്. സിനിമയിലെ എം.ടിയുടെ ദീര്‍ഘകാല സുഹൃത്തായ സംവിധായകന് പ്രിയദര്ശന് എം.ടിയെക്കുറിച്ച് പറഞ്ഞതാണ് ശരി. എം.ടി മോദി വിരുദ്ധനല്ല, സംഘപരിവാര്‍ വിരുദ്ധനല്ല, കോണ്‍ഗ്രസ്, ഇടതുപക്ഷ അനുകൂലിയുമല്ലെന്നും പ്രിയദര്‍ശന്റെ വാക്കുകള്‍ ഉദ്ധരിച്ച് പത്മനാഭന് പറഞ്ഞു.
ലോ അക്കാദമി വിഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരും സര്‍വ്വകലാശാലയും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പൊതുസമൂഹം നിരീക്ഷിക്കണമെന്ന് മുഖാമുഖത്തില്‍ പങ്കെടുത്ത എം.എ. ബേബി പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.എ. ബേബി ടി. പത്മനാഭന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: