വിളപ്പില്‍: നാലു ദിവസത്തിനിടെ രണ്ട് ജീവന് നിരത്തില്‍ പൊലിഞ്ഞതോടെ വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ ഉണര്‍ന്നു. പേയാട് ജംഗ്ഷന് മുതല്‍ കുണ്ടമണ്‍കടവ് വരെയുള്ള റോഡിന്റെ ഇരു വശത്തുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഇന്നലെ രാവിലെ പൊളിച്ചുനീക്കി പട്ടണം ക്ലീനാക്കി. പേയാട് റോഡിലെ കയ്യേറ്റങ്ങളും അനധികൃത പാര്‍ക്കിംഗുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ‘ജന്മഭൂമി’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ട ഇരു പഞ്ചായത്തുകളിലേയും ഭരണസമിതികള്‍ പുലര്‍ച്ചെ ആറു മണിയോടെ ജെസിബിയുമായെത്തി കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തുകയായിരുന്നു.
കുണ്ടമണ്‍കടവ് പേയാട് റോഡില്‍ ഒരുവിഭാഗം വ്യാപാരികള്‍ നടപ്പാതകളില്‍ തങ്ങളുടെ കടകളുടെ ഇറക്കുകള്‍ സ്ഥാപിച്ച് കാല്‍നടക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. നടപ്പാതകള്‍ കയ്യേറ്റക്കാരുടെ കൈകളിലായതോടെ വഴിയാത്രക്കാര്‍ റോഡിലൂടെയായി നടത്തം. പോരാത്തതിന് റോഡിന് വശങ്ങളിലെല്ലാം വാഹന പാര്‍ക്കിംഗ് കൂടിയായതോടെ പട്ടണം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി. പരാതികളും പ്രതിഷേധങ്ങളും ശക്തമാകുമ്പോള്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി വ്യാപാരികള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു പതിവ്. നോട്ടീസുകള്‍ക്ക് മറുപടിയായി ഭരണപക്ഷത്തുള്ള രാഷ്ട്രീയക്കാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി സമ്മര്‍ദം ചെലുത്തുന്നതോടെ ഉദ്യോഗസ്ഥര്‍ പത്തിമടക്കും. ഇത് നടപ്പാത കയ്യേറ്റക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പട്ടണം കീഴടക്കാന്‍ വളമായിമാറി.
പൊതുവെ ഇടുങ്ങിയ റോഡായ കുണ്ടമണ്‍കടവ് പേയാട് അപകട പാതയായി തീര്‍ന്നത് വളരെ പെട്ടന്നായിരുന്നു. ചെറുതും വലുതുമായ അപകടങ്ങള്‍ നിരത്തില്‍ ദിവസേന ചോരക്കളം തീര്‍ത്തു. പൂവച്ചല്‍ ചാമവിള പള്ളിത്തറ വീട്ടില്‍ വിജി (19) കഴിഞ്ഞ 28 ന് പേയാട് ചന്തമുക്കില്‍ വച്ച് കോളേജ് ബസ് ഇടിച്ചു മരിച്ചു. ബന്ധുവിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവെയായിരുന്നു അപകടം. വ്യാഴാഴ്ച കാട്ടാക്കട അമ്പന്‍കോട് നിര്‍മ്മല ഭവനില്‍ നിധി (26) യാണ് പേയാട് ജംഗ്ഷനില്‍ വച്ച് കെഎസ്ആര്‍റ്റിസി ബസ്സിടിച്ച് ദാരുണമായി മരിച്ചത്. തുടര്‍ച്ചയായ ഈ അപകട മരണങ്ങള് പഞ്ചായത്തുകളുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു.
വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.അനില്‍കുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, സെക്രട്ടറിമാരായ റ്റൈറ്റസ്, തങ്കരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വര്‍ഷങ്ങളായി ജനം കൊതിച്ച ധീരമായ നടപടി. റോഡിന് ഇരുവശത്തും നാല് ജെസിബികള്‍ ഉപയോഗിച്ചാണ് കയ്യേറ്റങ്ങള്‍ ഇടിച്ചുനിരത്തിയത്. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തംഗങ്ങളായ സി.എസ് അനില്‍, കാര്ത്തികേയന്, ആര്.ബി ബിജുദാസ്, എഡ്വിന് ജോര്‍ജ്, അജിത്കുമാര്‍, ജയകുമാര്‍, വിജയകുമാര്‍, ശാലിനി, സി.മണിയന്, അസീസ് തുടങ്ങിയവര്‍ ഓരോ ഭാഗത്തും പൊളിച്ചുമാറ്റലുകള്‍ നിയന്ത്രിച്ചു. മറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരും ഒരേമനസോടെ നിരത്തിലിറങ്ങിയപ്പോള്‍ വ്യാപാരികളും പിന്തുണച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിടാനും കാര്യങ്ങള്‍ നിയന്ത്രിക്കുവാനും മലയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാല എസ്ഐ ബൈജു, മലയിന്‍കീഴ് എസ് ഐ ഷാനിഫ് എന്നിവര്‍ വന്‍ പോലീസ് സന്നാഹവുമായി നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. പേയാട് മലയ്ക്കല്‍ ജംഗ്ഷന് മുതല്‍ ആരംഭിച്ച പൊളിച്ചുനീക്കല്‍ വൈകിട്ടോടെ ചന്തമുക്കിലെത്തി. ഇന്നുകൊണ്ട് കുണ്ടമണ്‍കടവ് പാലം വരെയുള്ള കയ്യേറ്റങ്ങള്‍ നീക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: