തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് ജില്ലാ ജഡ്ജി കെ. ഹരിപാല്‍ ചെയര്‍മാനായ ഭരണസമിതി ക്ഷേത്രഭരണത്തില്‍ പിടിമുറുക്കുന്നു. ക്ഷേത്രജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം തന്ത്രിമഠത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗം കൈക്കൊണ്ടത്. യോഗത്തില്‍ പെരിയനമ്പി, വിജയകുമാര്‍, ബിജു പ്രഭാകര്‍ തുടങ്ങി ഭരണസമിതി അംഗങ്ങളും എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷും പങ്കെടുത്തു. എക്സിക്യൂട്ടീവ് ഓഫീസറുടെ നിസ്സഹകരണം മൂലം ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ഭരണസ്തംഭനം ഇതോടെ മാറുമെന്നാണ് പ്രതീക്ഷ.
മുഞ്ചിറ മഠം സ്വാമിയാരെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ധനു ഒന്നിന് നടക്കേണ്ടിയിരുന്ന അവരോധം എക്സിക്യൂട്ടീവ് ഓഫീസര്‍ അകാരണമായി നീട്ടിവച്ചിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബം, നിലവിലുള്ള പുഷ്പാഞ്ജലി സ്വാമിയാര്, യോഗത്തില്‍ പോറ്റിമാര്, തന്ത്രി, നമ്പിമാര്‍ എന്നിവരുടെ അഭിപ്രായമാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധത്തില്‍ നിര്‍ണായകം. മേല്‍പ്പറഞ്ഞവരൊക്കെ അനുകൂലമായിരുന്നിട്ടും മുഞ്ചിറ സ്വാമിയാരുടെ അവരോധം അനിശ്ചിതമായി നീണ്ടത് വലിയ ആക്ഷേപത്തിന് ഇട നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണസമിതിയുടെ തീരുമാനം.
നിരവധി തവണ ലേപനം നടത്തിയിട്ടും ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തില്‍ നിന്ന് കല്ക്കം അടര്‍ന്നുവീണു കൊണ്ടിരിക്കുന്നു. വിഗ്രഹത്തിലാകെ വെള്ളപ്പാടുകള്‍ വ്യാപിച്ചു. മൂലവിഗ്രഹത്തിന്റെ കാലാവധി കഴിഞ്ഞെന്ന വിചിത്ര വിശദീകരണമാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇതിനു നല്‍കിയത്. വിഗ്രഹത്തിലെ കേടുപാടുകള്‍ എത്രയുംവേഗം തീര്‍ക്കണം എന്നാവശ്യപ്പെട്ട് മൂലം തിരുനാള്‍ രാമവര്മയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ചെയര്മാന് കത്തു നല്‍കിയിരുന്നു. വ്യാഴാഴ്ച ക്ഷേത്ര ഭാരവാഹികള്‍, കണ്‍സര്‍വേഷന്‍ കമ്മറ്റി അംഗങ്ങള്‍, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചെയര്മാന് കെ. ഹരിപാലിന്റെ നേതൃത്വത്തില്‍ തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം സന്ദര്‍ശിച്ച് അവിടത്തെ കടുശര്‍ക്കര വിഗ്രഹത്തിലെ കല്ക്കലേപനത്തെക്കുറിച്ച് പഠനം നടത്തി. ഉടന്‍ തന്നെ ശ്രീപദ്മനാഭ വിഗ്രഹത്തിലെ കല്‍ക്ക ലേപനം പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണവും ഉടന്‍ തുടങ്ങാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: