തിരുവനന്തപുരം: ചക്ക മുക്കിലെത്തിയാല്‍ ചക്കക്കുരു കൊണ്ടുള്ള ‘കഫീന്‍’ ഇല്ലാത്ത കാപ്പി മുതല്‍ ചിക്കനില്ലാത്ത ചക്ക ചിക്കന്‍ വരെ ലഭിക്കും. കൊതിയൂറുന്ന 360 ല്‍പരം ചക്ക വിഭവങ്ങളാണ് ഹിന്ദു ആദ്ധ്യാത്മിക സേവനമേളയിലെ ‘ചക്കമുക്കില്’ ഒരുക്കീയിരിക്കുന്നത്.
പാരമ്പര്യകൂട്ടുകളില് നാടന്‍ ചക്ക കൊണ്ടുള്ള വിഭവങ്ങളാണ് കൊല്ലം പ്രപഞ്ച ഗ്രീന്‍മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള എല്ലാ വിഭവങ്ങളും ചക്കയില്‍ തയ്യാറാക്കിയവ ഇവിടെ ലഭിക്കും. ചക്ക പള്‍പ്പില്‍ തയ്യാറാക്കിയ ഐസ്ക്രീം, ജാം, സ്ക്വാഷ്, ഹല്‍വ, ബിസ്കറ്റ്, വയന അപ്പം, ഉണ്ണിയപ്പം തുടങ്ങി ബേബി ഫുഡുവരെ ഇവിടെ ഉണ്ട്. ഇനി മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ചിക്കന്റെ സ്വാദില്‍ ചക്ക ചിക്കന്‍ ലഭിക്കും.
ഏഴ് മിനിട്ടുകൊണ്ട് തയ്യാറാക്കി ചിക്കന്‍ കഴിക്കുന്ന അതേ രുചിയില്‍ ചക്ക ചിക്കന്‍ കഴിക്കാം. പാക്ക് ചെയ്ത് തയ്യാറാക്കിയ റെഡിമിക്സിന് ആവശ്യക്കാര്‍ ഏറെയാണ്.
നാടന്‍ ചക്കകള്കൊണ്ടാണ് എല്ലാ സാധനങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ജാക്ക് ഫ്രൂട്ട് കോ ഓര്‍ഡിനേറ്റര്‍ ജെ.ആര്.ഷാജി പറഞ്ഞു. മലിനപ്പെടാത്ത വിഷമുക്തമായ ആഹാരം വരും തലമുറയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭം ആരംഭിച്ചത്.
അത് വിജയിച്ചതിന്റെ തെളിവാണ് എല്ലായിടത്തും ചക്ക വിഭവങ്ങളുടെ സ്റ്റാളിലുണ്ടാകുന്ന തിരക്ക്. ക്യാന്‍സറിനും പ്രമേഹത്തിനും അത്യുത്തമമാണ് ചക്കയും ചക്ക ഉത്പന്നങ്ങളുമെന്ന് സിഡ്നി യൂണിവേഴ്സിറ്റി കണ്ടെത്തിക്കഴിഞ്ഞു. മുതുമുത്തച്ഛന്മാര് അവലംബിച്ചുവന്ന അതേരീതിയിലാണ് ചക്ക ഉണക്കി പൊടിച്ച് നാടന്‍ കൂട്ടുകളില്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. ചക്ക ബജി, ചക്ക വട, തുടങ്ങി ഒരു കൂട്ടം പലഹാരങ്ങളും ചക്കമുക്കിലിരുന്ന് ചൂടോടെ കഴിക്കാം.
മൈദയെ ഒഴിവാക്കി ബേക്കറിയില്‍ നിന്നും ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും ചക്കയില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രപഞ്ച ഗ്രീന്‍മാര്‍ട്ട്. വരള്‍ച്ചകൊണ്ട് അരിയും ഗോതമ്പും ലഭിക്കാത്ത കാലം വിദൂരമല്ലാത്തതിനാല്‍ ചെറുധാന്യങ്ങളെ വീടുകളിലെത്തിക്കുന്ന പദ്ധതിയും ഇതിന്റ കൂട്ടത്തില്‍ തന്നെ നടത്തുന്നൂണ്ട്.
അതിന്റെ പ്രചരണാര്‍ത്ഥം കുറഞ്ഞ വിലയില്‍ ധാന്യങ്ങളുടെ വിത്തുകളും വില്പനയ്ക്കുണ്ട്. ഒരുകാലത്ത് നാടന്‍ വിഭവമായിരുന്ന ചക്ക പുഴുക്കും ഇടിച്ചക്കയുമൊക്കെ തയ്യാറാക്കുന്ന വിധവും മറ്റ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നരീതിയും പ്രതിപാദിച്ചിരിക്കുന്ന പുസ്തകവും ഇവിടെ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: