വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധന ഉത്തരവ് രാജ്യവ്യാപകമായി താത്കാലികമായി മരവിപ്പിച്ചു. സിയാറ്റില്‍ കോടതിയുടെതാണ് ഉത്തരവ്. ട്രംപിന്റെ നിര്‍ദേശം അനധികൃതവും ഭരണഘടനാവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ജഡ്ജി ജയിംസ് റോബര്‍ട്ടാണ് ഉത്തരവ് മരവിപ്പിച്ചത്. ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി തള്ളി.
പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ അമേരിക്കയില്‍ എത്തിയ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇത് ബാധിച്ചിരുന്നു.
ട്രംപിന്റെ ഉത്തരവ് നേരത്തെ തന്നെ വിവിധ കോടതികള്‍ സ്റ്റേ ചെയ്തിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമാണ്. വാഷിങ്ടന്‍ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗുസണിന്റെ പരാതിയിലാണ് നടപടി. ഭരണഘടന വിജയിച്ചുവെന്ന് വിധി വന്നതിനു ശേഷം ഫെര്ഗുസണ് പ്രതികരിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെ ആരും നിമയത്തിനു മുകളില്‍ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാഖ്, ഇറാന്, സിറിയ, സുഡാന്, സോമാലിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് കുടിയേറ്റ നിയന്ത്രണം ട്രംപ് ഏര്‍പ്പെടുത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. ട്രംപിന്റെ നിര്‍ദേശത്തെ പല കോടതികളും സ്റ്റേ ചെയ്തെങ്കിലും ദേശവ്യാപകമായി സ്റ്റേ വരുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: