തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ നിയമോപദേശം തേടിയത് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും പിണറായി പറഞ്ഞു. ജേക്കബ് തോമസില്‍ സര്‍ക്കാറിന് ഇപ്പോഴും വിശ്വാസമുണ്ട്.അഴിമതി ആര് നടത്തിയാലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അഴിമതി മൂടിവയ്ക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും കാണിച്ച് ചിഫ് സെക്രട്ടറി എസ്എം വിജയാനന്ദാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി കേസ് എടുക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രോസിക്യൂഷന് ഡയറക്ടറുടെ ഓഫീസിലേക്ക് നിയമോപദേശത്തിനായി അയച്ചിരിക്കുകയാണ്.
ജേക്കബ് തോമസിന്റെ പേരില്‍ ഐഎഎസുകാരും ഐപിഎസുകാരും തമ്മില്‍ തുടങ്ങിയ തര്‍ക്കം രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വിജിലന്‍സ് അനാവശ്യമായി കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആക്ഷേപം. ഇതിന്റെ പേരില്‍ ഐഎഎസുകാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധത്തിന് ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറി. എങ്കിലും പോര് രൂക്ഷമായി നിലനില്‍ക്കുകയാണ്.
ഡിസംബര്‍ മൂന്നിനാണ് കെ.എം. അബ്രഹാം ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിന് റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസിനെ മാറ്റണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിലെത്തി. മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് ഡിസംബര്‍ അവസാനം ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചു. ജനുവരി 20 ഓടെ മുഖ്യമന്ത്രി പ്രോസിക്യൂഷന് ജനറലിന്റെ ഉപദേശത്തിനായി ഫയല്‍ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: