ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ വി.കെ ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട്ടില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതോടെ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ പ്രതിച്ഛായയും ഉയര്‍ന്നിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്റ്റാലിന് അടക്കമുള്ളവര്‍ പനീര്‍ശെല്‍വത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ശശികലയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്ന സൂചനയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ വിശ്വസ്ഥരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന ഷീലാ ബാലകൃഷ്ണനോടും വെങ്കിട്ടരാമനോടും രാമലിംഗത്തോടും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.
നാളെ ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കാനുള്ള സാധ്യതകളാണ് കാണുന്നത്. ഈ മാസം ഒമ്പതിനോ പന്ത്രണ്ടിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ജയലളിത മരിച്ച ശേഷം ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റ ശശികല തന്നെ മുഖ്യമന്ത്രി പദവും ഏറ്റെടുക്കണമെന്ന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പുദുരൈ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അമ്മയുടെ പിന്‍ഗാമിയാകാന്‍ ചിന്നമ്മയ്ക്ക് യോഗ്യതയുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമേ മുഖ്യമന്ത്രി സ്ഥാനവും നേടാന്‍ ശശികല അനുകൂലികളുടെ സഹായം അഭ്യര്‍ത്ഥിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: