കരുനാഗപ്പള്ളി: സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ ക്ലാപ്പനയില്‍ രക്തസാക്ഷിമണ്ഡപത്തിനുനേരെ അക്രമം. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങളിലും പ്രതിഷേധം ശക്തമാകുന്നു.
എസ്എഫ്ഐക്കാരനായ അജയപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ഏറെ നടന്നെങ്കിലും പിന്നീട് സാധാരണ നിലയിലായ ക്ലാപ്പനയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. അജയപ്രസാദിന്റെ മരണത്തിലെ ദുരുഹതയും അതിനുശേഷം നടന്ന ഫണ്ട് പിരിവിലെ ക്രമക്കേടുകളും സൊസൈറ്റിനിയമനവും ഒക്കെ ആയി ബന്ധപ്പെട്ട് സിപിഎമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മകന്റെ പേരു പറഞ്ഞ് പിരിവെടുത്ത് നിര്‍മ്മിച്ച മന്ദിരത്തില്‍ നിന്നും രക്തസാക്ഷിയുടെ അച്ഛനെ തള്ളിപ്പുറത്താക്കിയതുള്പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ് സിപിഎം.
കഴിഞ്ഞ സെപ്തംബറില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ സ്മാരക മന്ദിരത്തിനുനേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാരോപിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമുണ്ടായി.
എന്നാല്‍ അക്രമത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയ ആര്‍എസ്എസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഓച്ചിറ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി നടന്ന അന്വേഷണത്തിലാണ് ചില ഡിവൈഎഫ്ഐക്കാരെ പോലീസ് ചോദ്യം ചെയ്തത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടി.വി ക്യാമറ സംഭവ ദിവസം ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നും കണ്ടെത്തി. കഴിഞ്ഞ മാസം ക്ലാപ്പന സ്ക്കൂളിലെ ഗാലറികളില്‍ സ്ഥാപിച്ചിരുന്ന മഹാന്മാരുടെ ഫോട്ടോകള്‍ നശിപ്പിച്ച് മൂത്രപ്പുരയില്‍ കൊണ്ടിടുകയും മതിലുകളില്‍ അശ്ലീലം എഴുതുകയും ചെയ്ത സംഭവത്തില്‍ സ്കൂളിലെ കുട്ടികളുള്‍പ്പെടെ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിന്റെ പിന്നില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അഴീക്കല്‍ കൂട്ടബലാല്‍സംഗത്തില്‍ പ്രതികളായ സിപിഎമ്മുകാര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
ഗുണ്ടാസംഘങ്ങള്‍ക്ക് നേതാക്കള്‍ സംരക്ഷണം നല്കുന്നു എന്ന ആക്ഷപവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രക്തസാക്ഷി മണ്ഡപം അക്രമിച്ചതെന്നാണ് ആരോപണം. അന്വേഷണം പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിയതോടെ കേസ് ഇല്ലാതാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: