ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും നഗരസഭയുടെ രാത്രികാല പാര്‍പ്പിടകേന്ദ്രം നോക്കുകുത്തി. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞചിലവില്‍ താമസസൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശവക്കോട്ട പാലത്തിനു പടിഞ്ഞാറുവശം നഗരസഭ മൂന്നുനില കെട്ടിടം നിര്‍മ്മിച്ചത്.
മൂന്നു നിലകളിലായി 15 മുറികളാണ് കെട്ടിടത്തിനുള്ളത്. താഴത്തെ നിലയില്‍ ഷട്ടറോടുകൂടിയ അഞ്ചുകടമുറികളും രണ്ടും മൂന്നും നിലകളില്‍ താമസിക്കുന്നതിനായി ക്രമീകരിച്ച അഞ്ചുവീതം മുറികളുമാണുള്ളത്. ജില്ലാ കേന്ദ്രമായ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു കുറഞ്ഞ ചിലവില്‍ രാത്രി താമസ സൗകര്യമുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് രാത്രികാല പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
2015 സപ്തംബര്‍ 15ന് അമ്പലപ്പുഴ എംഎല്‍എയായിരുന്ന ജി. സുധാകരനാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നില വ്യാപാര ആവശ്യങ്ങള്‍ക്കായി വാടകയ്ക്കു നല്‍കുകയും മുകളിലെ നില രാത്രികാല താമസത്തിനു നല്‍കുകയുമായിരുന്നു ലക്ഷ്യമെങ്കിലും താഴത്തെ നില വാടകയ്ക്കു നല്കുന്നതു നീണ്ടുപോയതോടെ പാര്‍പ്പിട കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുകയായിരുന്നു.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിനുശേഷം രാത്രികാല പാര്‍പ്പിട സമുച്ചയകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ വിവിധ മേഖലകളില്‍ നിന്നുയര്‍ന്നുവന്നുവെങ്കിലും ഫലമൊന്നും ഇതുവരെ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: