തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാഭ്യാസമന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാതെ മന്ത്രി ഇറങ്ങിപ്പോയി.
മനേജ്മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എഡിഎം ജോണ്‍ വി. സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ചയ്ക്ക് ശ്രമം നടന്നിരുന്നു. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും പുറത്താക്കിയുള്ള മിനുട്ട്സ് ഹാജരാക്കിയാലേ ചര്‍ച്ചക്കുള്ളൂ എന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിച്ചതോടെ ഇത് പൊളിയുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മി നായരെ പ്രിന്‍സിപ്പില്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ഗവേണിങ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് എന്ന് കാണിക്കുന്ന മിനുട്സിന്റെ കോപ്പി മാനേജുമെന്റ് ജില്ലാഭരണകൂടത്തിന് കൈമാറിയിരുന്നു.
അതിനിടെ പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന ആവശ്യം എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ചു. ഇവരുടെ ആവശ്യപ്രകാരമാണ് ഇന്ന് വൈകിട്ട് യോഗം വിളിക്കാന്‍ മന്ത്രി തീരുമാനിച്ചത്.
വിദ്യാഭ്യാസ മന്ത്രി മുന്‍കൈയെടുത്ത് ചര്‍ച ചെയ്യണമെന്നാണ് സിപിഐ യുടേയും നിലപാട്. അക്കാദമിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന നിലപാട് യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കും. അക്കാദമിക്ക് മുന്നില്‍ ബിജെപി നേതാവ് വി.വി.രാജേഷിന്റേയും കെ മുരളിധരന് എംഎല്‍എയുടെയും നിരാഹാരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: