പയ്യന്നൂര്‍: പിലാത്തറ, വിളയാങ്കോട് ഭാഗങ്ങളില്‍ പെരുകുന്ന മോഷണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. വീടുകളിലും ക്ഷേത്രത്തിലും സ്ഥാപനങ്ങളിലും രാത്രികാല മോഷണം പെരുകിയപ്പോള്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച സംഭവവുമുണ്ടായി.
വിളയാങ്കോട് ക്ഷേത്രത്തില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ മോഷണം നടന്നു. കടകളിലും വീടുകളിലുമായി ഇരുപതോളം ചെറുതും വലുതുമായ മോഷണങ്ങളാണ് ആഴ്ചകള്‍ക്കുള്ളില്‍ നടന്നത്. ചെറുതാഴം പുത്തൂരിലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന വി.ടി.വി.പദ്മിനിയുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തിയ യുവാവ് മൂന്ന് പവന് സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നതും കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിളയാങ്കോടും പിലാത്തറയിലും നിരവധി വന്‍ കവര്‍ച്ചകള്‍ നടന്നിരുന്നു. ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്നതും വ്യാപകമായിരുന്നു. എന്നാല്‍ കുറച്ചു കാലമായി ഇതിനൊരു ശമനമുണ്ടായി. ഇപ്പോള്‍ രാത്രി മോഷണം പെരുകുകയും പിടിച്ചുപറി ഉണ്ടാകുകയും ചെയ്യുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്. ബൈക്കിലെത്തി മാല പറിച്ച സംഭവത്തെത്തുടര്‍ന്ന് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും ഒറ്റക്ക് നടന്നു പോകാന്‍ ഭയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: