നാടകത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഒരു കഥാപ്രസംഗം ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേജില്‍ കയറാനുള്ള ശക്തി അതായിരുന്നു. ‘ഈ സമൂഹം ഇന്നത്തെ സമൂഹം’എന്നായിരുന്നു നാടകത്തിന്റെ പേര്. അതിലെ നായികയായിരുന്നു ഞാന്‍. മാലതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.നിങ്ങള്‍ വഴി പലരുടെയും മാലയാകേണ്ടിവന്ന മാലതിയാണ് ഞാന്‍ എന്നൊരു ഡയലോഗ് അതിലുണ്ട്. നരേന്ദ്രന് എന്ന സാഹിത്യകാരനും.
നാടകത്തിലെ ഏക നടിയും ഞാനായിരുന്നു.സാക്ഷരതാ ക്ലാസില്‍ പങ്കെടുത്തിരുന്ന യോഹന്നാന് സാറാണ് നാടകത്തില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചത്. പറ്റില്ലെന്ന് ഞാന്‍ മറുപടിയും നല്കി. രണ്ട് ദിവസം കഴിഞ്ഞ് സാറ് വീണ്ടും ചോദിച്ചു ജാനു, നിന്റെ കൂട്ടുകാരികളെല്ലാം സമ്മതമെന്ന് പറഞ്ഞിട്ടുണ്ട്, നമുക്കൊന്ന് ശ്രമിച്ചുനോക്കിക്കൂടെ? വീണ്ടും ഉത്തരം ഇല്ലെന്നുതന്നെ. പിന്നെ പാടത്ത് പണിക്കുപോയപ്പോള്‍ കൂട്ടുകാരികള്‍ നാടകത്തില്‍ പോയാലോ എന്ന് ചോദിച്ചു. ആവില്ലെന്ന് മറുപടിയും നല്കി.
അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ അമ്മയുടെ നിര്‍ബന്ധംകൂടി ആയപ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ഞാനും തീരുമാനിച്ചു. സാക്ഷരതയുമയി ബന്ധപ്പെട്ട നാടകമായിരുന്നു. നാടകത്തിന്റെ റിഹേഴ്സല്‍ ഞങ്ങള്‍ക്ക് വലിയ പേടിയായിരുന്നു. ഒരാള്‍ പറഞ്ഞുതരുന്നതുപോലെ ഞങ്ങള്‍ പറയണം. മലയാളം ശരിക്ക് അറിയാത്തതിനാല്‍ ഞങ്ങളുടെ അടിയഭാഷയാണ് ഇടയ്ക്കിടെ വരിക. ആദ്യമൊക്കെ മാഷ് വഴക്കുപറയുമായിരുന്നു. ഞങ്ങള്‍ക്ക് പേടിയും. നാടകത്തിലെ ഒന്പതുപേരില് എട്ടുപേരും ആദിവാസികളായിരുന്നു. അതുകൊണ്ടുതന്നെ ഒരു ആദിവാസി നാടകമെന്ന ഖ്യാതിയും നാട്ടിലുണ്ടായി.
യോഹന്നാന് സാറിനോട് നാട്ടുകാര്‍ പറഞ്ഞു, ഇവരൊന്നും നാടകദിവസം സ്റ്റേജിലെത്തില്ലെന്ന്. അക്കാലത്തെ സ്ഥിതി നോക്കിയാല്‍ ഇത് ശരിയായിരുന്നു. ആദിവാസി വിഭാഗങ്ങള്‍ മുഖ്യധാരയിലില്ലാത്ത കാലം, എല്ലാറ്റിനും പേടി. മാഷ് ഇടയ്ക്കിടെ നിങ്ങളെന്നെ പറ്റിക്കില്ലല്ലോ എന്ന് ചോദിക്കും. ഇല്ലെന്ന് ഞങ്ങളും. നാടകം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് സ്കൂളിലെ ഒരു അധ്യാപകന്‍തന്നെ യോഹന്നാന് സാറിനോട് പറയുന്നതു കേട്ടു, നാടക ദിവസം നിങ്ങള്‍ നാടുവിടേണ്ടിവരുമെന്നും ഈ മൊട്ടന്മാരെയും മൊട്ടത്തികളെയൊന്നും നിങ്ങള്‍ക്ക് കിട്ടില്ലെന്നും.
നാടകത്തിലെ ഡയലോഗുകള്‍ പണിസ്ഥലങ്ങളിലും ഇടയ്ക്കിടെ പറഞ്ഞുപഠിക്കും.
രാത്രി കിടന്നാലും ഡയലോഗുകളായിരിക്കും മനസില്‍. അന്തിയോളം ജോലി ചെയ്ത് ക്ഷീണിച്ച് ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരില്ല. നാടകം സ്റ്റേജില്‍ അഭിനയിക്കുന്നതും നാട്ടുകാര്‍ കൂവുന്നതുമൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും സ്വപ്നം കണ്ട് പേടിച്ച് നിലവിളിച്ചിട്ടുണ്ട്. നാടകം അടുക്കുന്തോറും ഞങ്ങള്‍ക്ക് ആധിയും കൂടിവന്നു. ഒരു ദിവസം മുറ്റത്ത് മുളകളും വാരികളും (മുള ചീന്തി ചെറുതാക്കിയത്) ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് കണ്ടു. സ്റ്റേജിന്റെ പണി തീര്‍ക്കാന്‍തന്നെ മൂന്ന് ദിവസം വേണ്ടിവന്നു.
ഒടുവില്‍ ഞങ്ങള്‍ കാത്തിരുന്ന ദിവസമെത്തി. സാരിത്തുണി ഉപയോഗിച്ചാണ് മുന്‍ഭാഗത്തെ കര്ട്ടന്. ചരട് വലിക്കുമ്പോള്‍ മുള കറങ്ങികറങ്ങി കര്ട്ടന് പൊന്തും, പിടിവിട്ടാല്‍ താഴും. സ്റ്റേജില്‍ കയറിയപ്പോള്‍ മുട്ട് വിറയ്ക്കാന്‍ തുടങ്ങി. മുറ്റമാകെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. ഒന്നുരണ്ട് പാട്ടുകള്‍ക്കുശേഷം നാടകം തുടങ്ങുമെന്ന് അറിയിച്ചു. മലദൈവങ്ങളെ പ്രാര്‍ത്ഥിച്ച് ഞാനും അവരില്‍ ഒരാളായി.വിചാരിച്ചപോലൊന്നും ബുദ്ധിമുട്ടുണ്ടായില്ല. മറന്നുപോയ ഡയലോഗുകള്‍ സ്റ്റേജിന്റെ പുറകില്‍നിന്ന ആളുകള്‍ പറഞ്ഞുതന്നു.
അങ്ങനെ ബുദ്ധിമുട്ടില്ലാതെ ആദ്യനാടകത്തില്‍ തല കാണിച്ചു. നാടകം കഴിഞ്ഞതോടെ യോഹന്നാന് സാര്‍ ഞങ്ങളുടെ മുന്പില്വന്ന് കരഞ്ഞു. നിങ്ങള്‍ നാടകത്തിനെത്തുമെന്ന് ഞാന്‍ വിചാരിച്ചില്ലെന്ന് സാറിന്റെ മുഖഭാവം വിളിച്ചുപറഞ്ഞു. നാടകത്തില്‍ അഭിനയിച്ചതോടെ നാട്ടില്‍ ഞങ്ങള്‍ക്ക് നല്ല ഗമയും കൈവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: