ബജറ്റില്‍ ഒരു പ്രത്യേക മേഖലക്ക് വന്‍ സംഖ്യ മാറ്റിയതുകൊണ്ടോ, അച്ചടക്കമില്ലാതെ പദ്ധതി നടത്തിപ്പിന് യഥേഷ്ടം വാരിക്കൊടുത്തതുകൊണ്ടോ ബജറ്റ് നല്ലതാണെന്ന് പറയുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമാണ്. അനുവദിച്ച തുക കാര്യക്ഷമമായി സുതാര്യതയോടെ അഴിമതിരഹിത സാഹചര്യത്തില്‍ ഉപയോഗിക്കുന്നതാണ് നല്ല ഭരണം. നിലവില്‍ മൊത്ത വരുമാനത്തിന്റെ 18 ശതമാനമാണ് പലിശ ബാധ്യത. ഈ സാഹചര്യത്തില്‍ വന്‍തുക പദ്ധതി ആവശ്യങ്ങള്‍ക്ക് വകയിരുത്തി വീണ്ടും ധനക്കമ്മി വര്‍ദ്ധിപ്പിച്ച് പലിശ ബാധ്യത കൂട്ടുന്നതിനേക്കാള്‍ നല്ലത് വിവേകത്തോടെയുള്ള വകയിരുത്തലും പദ്ധതി നടത്തിപ്പിനുള്ള കാര്യക്ഷമതയുമാണ്. ഭാവിയിലെ പലിശ ബാധ്യതയിലെ കുറവ് പുതിയ വന്‍ നിക്ഷേപങ്ങള്‍ക്കും കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും വഴിതുറക്കുമെന്ന് ഉറപ്പാണ്. അതുതന്നെയാണ് പുതിയ ബജറ്റും മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളും വിഭാവനം ചെയ്യുന്നതും.
സാമ്പത്തിക വളര്‍ച്ച 6.4 ശതമാനത്തില്‍ കൂടുതല്‍ എന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്ന് വ്യാഖ്യാനിക്കുന്ന വിഭാഗത്തിന്ന് കേന്ദ്ര ബജറ്റ് നല്ലതാണെന്ന് പറയാന്‍ പ്രയാസമാണ്. അവര്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചരിത്രം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല, അല്ലെങ്കില്‍ അവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. 2017 ല്‍ ശരാശരി ആഗോള സാമ്പത്തിക വളര്‍ച്ച 3.4 ശതമാനവും, അതിവേഗം വളരുന്ന രാഷ്ട്രങ്ങളുടെ ശരാശരി വളര്‍ച്ച നിരക്ക് 4.5 ശതമാനവുമായിരിക്കും എന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ആഭ്യന്തര വിപണിയില്‍ ജൂലായ് മാസത്തിലെ വില വര്‍ദ്ധന ആറ് ശതമാനമായിരുന്നത് ഡിസംമ്പറില്‍ മൂന്ന് ശതമാനമായി കുറയ്ക്കുകയുണ്ടായി. ഇത് ശുഭസൂചന തന്നെയാണ്.
അടുത്ത സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായിരിക്കുമെന്ന് വേള്‍ഡ് ബാങ്കും 7.4 ശതമാനമായിരിക്കുമെന്ന് ഐഎംഎഫും പ്രവചിക്കുന്നു. ഈ വസ്തുതകളും ഒരുവിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും.
ആഗോളതലത്തില്‍ നേരിട്ടുള്ള പാശ്ചാത്യ നിക്ഷേപത്തില്‍ അഞ്ച് ശതമാനം കുറവ് അനുഭവപ്പെട്ടപ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേ ആദ്യപകുതിയില്‍ ഭാരതത്തില്‍ ഒഴുകിയ നിക്ഷേപത്തില്‍ താരതമ്യേന 36 ശതമാനം വര്‍ദ്ധനവുണ്ടായി. ഇത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ പാശ്ചാത്യ നിക്ഷേപകരുടെ അംഗീകാരം മാത്രമല്ല, സര്‍ക്കാരിന്റെ നയത്തിലുള്ള അവരുടെ ശുഭാപ്തിവിശ്വാസവുമാണ് സൂചിപ്പിക്കുന്നത്. ഈ വസ്തുതയും ബജറ്റില്‍ പല മേഖലക്കും അനുവദിച്ച സംഖ്യ നിരത്തി ബുദ്ധിശാലിത്വം നടിച്ച് ചോദ്യം ചെയ്യുന്ന ഒരു വിഭാഗത്തിന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വര്‍ദ്ധിച്ചുവരുന്ന പാശ്ചാത്യ നിക്ഷേപവും, അടിസ്ഥാന മേഖലയിലും കാര്‍ഷിക മേഖലയിലും നിക്ഷേപത്തിന്റെ ഗണ്യമായ വര്‍ദ്ധനവും നമ്മുടെ രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കുകയില്ലേ? ഉണ്ടാക്കിയ തൊഴിലിന്റെ എണ്ണം ചോദിക്കുന്ന വിദഗ്ദ്ധര്‍ ഇവയൊന്നും ഒരുപക്ഷെ കണ്ടെന്ന് വരില്ല.
കാലാകാലങ്ങളില്‍ രേഖപ്പെടുത്തിയ കാര്‍ഷിക മേഖലയിലെ ശരാശരി വളര്‍ച്ചാ നിരക്ക് അതില്‍നിന്ന് വളരെ കുറവും. ഉദാരവല്ക്കരണത്തിനുശേഷം ആദ്യവര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ് കാണിച്ചത് ഘടനാ പരിഷ്കരണത്തിന്റെ കാരണത്താലും, കണക്കുകളിലെ പുതിയ സമവാക്യത്തിന്റെ അടിസ്ഥാനത്തിലുമാണെങ്കിലും വ്യാവസായിക വളര്‍ച്ചാ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ച് പുതിയ തലത്തിലെത്തുകയുണ്ടായി. എന്നാല്‍ കാര്‍ഷിക വളര്‍ച്ച ശരാശരി രണ്ട് ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അവലംബിച്ച അതേ കാര്‍ഷിക മേഖലാ നയമാണ് ഉദാരവല്‍ക്കരണ ശേഷവും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ബജറ്റിലെ കമ്മി കുറയ്ക്കാന്‍ കൃഷിക്കും ഗ്രാമീണ വികസനത്തിനും പൊതുനിക്ഷേപം വെട്ടിക്കുറച്ചു. സ്വകാര്യ നിക്ഷേപം നടക്കാത്ത ഈ മേഖല അങ്ങനെ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.
പിന്നീട് ഉദാരവല്‍ക്കരണ നയം പിന്തുടര്‍ന്ന സര്‍ക്കാരിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതും വ്യാവസായിക മേഖലയില്‍ മാത്രമായിരുന്നു. ബജറ്റ് അവതരണം എന്നത് മുന്‍കാലങ്ങളില്‍ കോര്‍പ്പറേറ്റ് പ്രഭുക്കളുടെ മാത്രം താല്പര്യവിഷയമായി മാറുകയും ചെയ്തു. ഉന്നതരായ കച്ചവടക്കാരുടെ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം, അവരുടെ താല്പര്യം എന്നിവ തന്നെയായിരുന്നു ആ കാലങ്ങളില്‍ ബജറ്റില്‍ പ്രതിഫലിച്ചിരുന്നതും. അന്ന് ദരിദ്രര്‍ ബജറ്റ് അവതരണം എന്ന സംഭവം തിരിച്ചറിയുന്നത് വിലക്കയറ്റം അവരിലേല്‍പ്പിച്ച അധികഭാരത്തിലൂടെ മാത്രമായിരുന്നു. വന്‍കിട മുതലാളിമാരും നവജാത സാമ്പത്തിക വിദഗ്ദ്ധരും ഉദാരവല്‍ക്കരണം ആഘോഷിക്കുമ്പോള്‍ കാര്‍ഷിക മേഖലയോടും ചെറുകിട വ്യവസായ മേഖലയോടും സര്‍ക്കാരിനുള്ള അലംഭാവം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതെ മാറ്റിനിര്‍ത്തി.
അതുകൊണ്ടുതന്നെ സ്വഭാവികമായും കാര്‍ഷിക-ഗ്രാമീണ മേഖലയോടുള്ള അവഗണന തുടരുകയും ചെയ്തു. ഒട്ടനവധി ആളുകള്‍ കൃഷിയേ കാണുന്നത് ജീവന മാര്‍ഗ്ഗമായതിനാല്‍ മാത്രം കൃഷിമേഖല പാടെ തകരതെ നിലനിന്നു. വന്‍കിട കോര്‍പ്പറേറ്റുകളെ ലക്ഷ്യമാക്കി ഉദാരവല്‍ക്കരണത്തില്‍ ഊന്നിക്കൊണ്ടുള്ള മുന്‍കാല ബജറ്റവതരണത്തിന്റെ പരിണത ഫലമായി ദേശീയ തലത്തില്‍ അറുപത് ശതമാനം തൊഴിലും, ദേശീയ മൊത്ത ഉല്പാദനത്തില് നാല്പത് ശതമാനത്തിലേറെയും സംഭാവന ചെയ്യുന്ന കാര്‍ഷികഗ്രാമീണ മേഖലക്ക് അര്‍ഹിക്കുന്ന ശ്രദ്ധയും ആനുകൂല്യവും നേടാന്‍ കഴിഞ്ഞില്ല. ഇത് സാമുഹ്യമേഖലയെ അസ്ഥിരപ്പെടുത്തി, ഗ്രാമങ്ങളില്‍ പട്ടിണി മരണവും ആത്മഹത്യയും വ്യാപകമായി.
ഉദാരവല്‍ക്കരണത്തിന്റെ ആദ്യപതിറ്റാണ്ട് പുതിയ തൊഴിലവസരങ്ങള്‍ ശ്രഷ്ടിച്ചില്ലെന്ന് മാത്രമല്ല, യാന്ത്രികവല്ക്കരിച്ച് വന്‍വ്യവസായശാലകള്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രകിയയില്‍ തൊഴില്‍ രംഗത്തുനിന്ന് ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും പുറത്ത് പോകേണ്ടി വന്നു. തൊഴിലാളികളുടെ ദുരവസ്ഥയില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഇടതു പ്രസ്ഥാനങ്ങള്‍ ഈ വസ്തുതകള്‍ മറന്നു പോകാന്‍ സാധ്യതയില്ല. കാരണം ഒട്ടേറെ തൊഴില്‍ശാലകളില്‍ അവരുടെ തൊഴിലാളി യൂനിയനുകള്‍ ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. ഒപ്പം ഗ്രാമീണ മേഖലയിലെ അവഗണന ധനികരെ കൂടുതല്‍ ധനിരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി മാററുകയും ചെയ്തു. ഈ അവസ്ഥ മാറ്റിയെടുക്കുകയാണ് പുതിയ ബജറ്റിന്റെ ലക്ഷ്യം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വ്യക്തമായ മാര്‍ഗ്ഗരേഖകളും സര്‍ക്കാര്‍ തയ്യാറാക്കിരിക്കുന്നു. ബാങ്കുകള്‍ വഴി 10 ലക്ഷം കോടി സഹായത്തിന് ബജറ്റ് നിര്‍ദ്ദേശിക്കുമ്പോള്‍ പൊതുഖജനാവില്‍ നിന്ന് 24 ശതമാനം നിക്ഷേപ വര്‍ദ്ധനയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വന്‍കിട -ചെറുകിട ജലസേചന പദ്ധതിക്ക് മാത്രമല്ല ക്ഷീര വ്യവസായ മേഖലയിലും വിള ഇന്‍ഷുറന്‍സ് മേഖലയിലും സര്‍ക്കാര്‍ വന്‍തുക മാറ്റിവച്ചിരിക്കുന്നു. ഇവയെല്ലാം ഗ്രാമീണ മേഖലയിലെ വളര്‍ച്ചക്കും ഗ്രാമീണരുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.
അടിസ്ഥാന വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ പുതിയ അവസരങ്ങള്‍ കണ്ടത്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും അതിവേഗത്തില്‍ പുരോഗമിച്ചതുമായ എക്സപ്രസ് ഹൈവേ, ടെലികോം, ഊര്‍ജ മേഖലകള്‍ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ ഉറപ്പാക്കുകയുണ്ടായി. വിദ്യാസമ്പന്നര്‍ക്ക് പുതിയ മേഖലയില്‍ അവസരങ്ങള്‍ ഉണ്ടെന്ന് മനസ്സിലായതും ആ കാലഘട്ടത്തിലാണ്.
പിന്നീട് ഇടതുപക്ഷത്തിന്റെ സഹായത്തോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അവരുടെ പാരമ്പര്യരീതി അവലംബിച്ച് സാമൂഹ്യ മേഖലക്ക് മാറ്റിവച്ച തുക ഉന്നതര്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കി. അര്‍ഹരായവര്‍ അവഗണിക്കപ്പെട്ടു. ചെറുകിട മേഖലകള്‍ അനശ്ചിതത്വം നേരിട്ടുകൊണ്ടിരുന്നു. പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമുണ്ടായിരുന്നില്ല. അവര്‍ക്ക് സ്വകാര്യ ഹുണ്ടികക്കാരെ മാത്രം ആശ്രയിച്ച് കച്ചവടം നടത്തേണ്ടിവന്നു. ഉദാരവല്‍ക്കരണത്തിന്റെ ആദ്യത്തെ കാല്‍നൂറ്റാണ്ടില്‍ ഏറിയ കാലവും ഗ്രാമീണ, കാര്‍ഷിക, അസംഘടിത മേഖലകള്‍ അവഗണിക്കപ്പെട്ടു.
മോദി സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് ഈ അവഗണിക്കപ്പെട്ട വിഭാഗത്തിന്റെ വികസനമായിരുന്നു. സര്‍ക്കാരില്‍നിന്ന് അവര്‍ അര്‍ഹിക്കുന്ന നേട്ടങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഓരോ പദ്ധതിയും വിജയത്തിലേക്ക് നിക്കിയപ്പോള്‍ സര്‍ക്കാരിന്റെ കാര്യക്ഷമതയെ ജനങ്ങള്‍ അംഗീകരിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ ദരിദ്രര്‍ക്കും ഗ്രാമീണര്‍ക്കും ഉദാരവല്‍ക്കരണം അവകാശപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ ലഭിച്ചില്ല എന്നത് ആരും നിഷേധിക്കാത്ത സത്യമാണ്. പ്രധാനമന്ത്രി ജന്‍ ധന് യോജന എന്ന ഭീമന് പദ്ധതിയിലൂടെ ദശലക്ഷകണക്കിന് ദരിദ്രരായ ഗ്രാമീണരും, നഗരങ്ങളിലെ ചേരിനിവാസികളായ ദരിദ്രരും ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് ഒട്ടനവധി സര്‍ക്കാര്‍ പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായി മാറിയത് നാം കണ്ടു. മുദ്ര ലോണ്‍ വഴി 1.22 ലക്ഷം കോടി രൂപ ബാങ്കുകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷം ഈ തുക ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഗുണഭോക്താക്കളിലെറെയും സ്വയം തൊഴില്‍ കണ്ടെത്തുന്നവരും പിന്നാക്ക വിഭാഗങ്ങളിലുള്ളവരും സ്ത്രീകളുമാണ്. ഈ മേഖലയില്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രദ്ധ ഭാരതത്തിന്റ ഹൃദയമായ ഗ്രാമങ്ങളെ വികസനത്തിന്റെ പാതയില്‍ നയിക്കുമ്പോള്‍ ഒരു പക്ഷെ പലര്‍ക്കും അസ്വസ്തത തോന്നിയേക്കാം.
എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷതയേ അംഗീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: