തിരുവനന്തപുരം: ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് ജേക്കബ് തോമസെന്ന് വ്യക്തമാകുന്നു. ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നടക്കുന്ന കാലത്താണ് അദ്ദേഹം വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായി നിയമിതനാകുന്നത്. ഈ അധികാരപദവിയിലിരുന്നാണ് വിജിലന്‍സിലെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിച്ചിരുന്ന ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ജേക്കബ് തോമസ് അട്ടിമറിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കുറ്റാന്വേഷണ വിഭാഗമാണ് ജേക്കബ് തോമസിനെതിരെ 2014 ജൂലൈ 24ന് ത്വരിതാന്വേഷണം ആരംഭിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സത്യന് നരവൂര്‍ എന്നയാളിന്റെ പരാതിയിന്മേലായിരുന്നു അന്വേഷണം. വിജിലന്‍സ് ഡിവൈഎസ്പി ചന്ദ്രമോഹനാണ് 2015 ജനുവരി 28ന് ത്വരിതാന്വേഷണം പൂര്‍ത്തിയാക്കിയത്. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായി സര്‍വീസില്‍ തുടരുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ ഒരു ഡിവൈഎസ്പി നടത്തുന്ന ത്വരിതാന്വേഷണം എത്ര ഫലപ്രദമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ ത്വരിതാന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടികളുടെ വിശ്വാസ്യത, സാങ്കേതികമാനങ്ങള് എന്നിവ വിലയിരുത്തുകയോ പരിശോധിക്കുകയോ ഉണ്ടായില്ല. അഴിമതിയുടെ സാധ്യതപോലും ആ ത്വരിതാന്വേഷണത്തിന്റെ പരിധിയില്‍ വന്നില്ല.
വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടെങ്കിലും പരാതിക്കാരന് ഉന്നത അധികാരികളെ സമീപിച്ചതോടെ ധനകാര്യവകുപ്പ് വിഷയത്തിലിടപെട്ട് അന്വേഷണം നടത്തുകയായിരുന്നു. ധനവകുപ്പിന്റെ അന്വേഷണത്തിലാണ് ജേക്കബ് തോമസിന്റെ വീഴ്ചകള്‍ പുറത്തുവന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ജോക്കബ് തോമസിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഡിജിപിയെക്കൊണ്ട് ജേക്കബ് തോമസിന് അനുകൂലമായി നിയമോപദേശം നല്‍കിക്കാനാണ് സര്‍ക്കാരിന്റെ പുതിയനീക്കം. എന്നാല്‍ പരാതിക്കാരന് കൂടുതല്‍ അന്വേഷണവും നിയമനടപടികളും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: