എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച ‘ആസൂത്രണ സമിതി’ വിവാദമാകുന്നു.
2017-22 വരെ അഞ്ച് വര്‍ഷക്കാലം എരുമേലി പഞ്ചായത്തില്‍ നടപ്പാക്കേണ്ട വിവിധ വികസന പദ്ധതികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, പ്രോജക്ടുകള്‍ അടക്കം ഭരണ സമിതി സഹായിക്കാനായുള്ള ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത നടപടിയാണ് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെ താമസിക്കുന്ന പഞ്ചായത്തില്‍ ഒരാളെ പോലും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ഭരണ സമിതി തയ്യാറായില്ല. ഈ വിഭാഗത്തില്‍പ്പെട്ട സിപിഐ യിലെ പഞ്ചായത്തംഗത്തെപ്പോലും സമിതിയില്‍ നിന്നും വെട്ടിനിരത്തി. ഗ്രാമ പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാര്‍ഡില്‍ ജയിച്ച ബിജെപി അംഗത്തേയോ, പാര്‍ട്ടി പ്രതിനിധികളേയോ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ഭരണ സമിതി തയ്യാറായില്ല. ജനുവരി 19ന് ചേര്‍ന്ന കമ്മറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത 18 അംഗ ആസൂത്രണ സമിതി 20ന് തന്നെ ഉത്തരവ് നമ്പര്‍ എ3 271/17 പ്രകാരം അംഗീകരിച്ച് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള ബിജെപി, മുസ്ലീം ലീഗ് അടക്കം പാര്‍ട്ടി പ്രതിനിധികളെ സമിതിയില്‍ നിന്നും ഒഴിവാക്കി സിപിഎം പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു. നാല് ഊരുകൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ എസ്ടി പിന്നോക്ക വിഭാഗത്തിന്റെ ഫണ്ട് വകമാറ്റി ചിലവഴിക്കാനും, ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയുടെ വികസനം വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് ആസൂത്രണ സമിതിയിലെ രൂപീകരണത്തിലെ വെട്ടിനിരത്തലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 12 പേരെ സമിതിയില്‍ തെരഞ്ഞെടുക്കുന്നതിനു പകരം 18 അംഗങ്ങളെയാണ് ഭരണസമിതി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ വ്യാപാര മേഖലയില്‍ സിപിഎം നേതൃത്വം നല്‍കുന്നതടക്കം രണ്ടു കമ്മറ്റികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും, ഭരണ സമിതിക്കെതിരെ നവമാദ്ധ്യമങ്ങളില്‍ നിരന്തരം കടുത്ത വിമര്‍ശനം നടത്തുന്ന സിപിഎം നേതാവിന്റെ ഭാര്യയും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും ഉള്‍പ്പെടുത്തിയതും, കോണ്‍ഗ്രസിലെ അംഗങ്ങളെ വഴിവിട്ട് നിയമിച്ചതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ഭരണത്തിന്റെ മറവില്‍ നിക്ഷിപ്ത താത്പര്യക്കാരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ എല്‍ഡിഎഫ്, യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആരോപണമുയര്‍ന്നു.
പഞ്ചായത്തിന്റെ ഭരണ വികസന പ്രവര്‍ത്തന അനിശ്ചിതത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ വിവാദം തലപൊക്കുന്നത്. പഞ്ചായത്ത് രാജ് നിയമം കാറ്റില്‍ പറത്തി ആസൂത്രണ സമിതി രൂപീകരിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും 9ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: