ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ഒന്നാമതുള്ള ചെല്‍സി ലീഡ് ഉയര്‍ത്തി. ഇന്നലെ നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നീലപ്പട തകര്‍ത്തുവിട്ടു. കഴിഞ്ഞ സെപ്തംബറില്‍ ആഴ്സണലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ട 3-0ന്റെ തോല്‍വിക്കുള്ള പകരം വീട്ടലും കൂടിയായി ഇന്നലത്തെ ചെല്‍സിയുടെ വിജയം. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാളും മൂന്നാമതുള്ള ആഴ്സണലിനേക്കാളും 12 പോയിന്റിന്റെ ലീഡും ചെല്‍സിക്ക് സ്വന്തം. 24 കളികളില്‍ നിന്ന് ചെല്‍സിക്ക് 59 പോയിന്റാണുള്ളത്.
ചെല്‍സിക്കായി അലോണ്‍സോ, ഹസാര്‍ഡ്, സെസ് ഫാബ്രിഗസ് എന്നിവരാണ് ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് ഒളിവര്‍ ഗിറൗഡ് ഗണ്ണേഴ്സിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.
കളിയില്‍ 59 ശതമാനവും പന്ത് കൈവശം വച്ചത് ആഴ്സണലായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. 13 തവണ അവര്‍ പോസ്റ്റിനെ ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചപ്പോള്‍ ആഴ്സണല്‍ 9 എണ്ണം.
കളിയുടെ 13-ാം മിനിറ്റിലാണ് ചെല്‍സി ആദ്യം ലീഡ് നേടിയത്. പെഡ്രോയുടെ ക്രോസ് ഡീഗോ കോസ്റ്റ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടത് ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. റീ ബൗണ്ട് പന്ത് മറ്റൊരു ഹെഡ്ഡറിലൂടെ അലോണ്‍സോ വലയിലെത്തിച്ചപ്പോള്‍ ആഴ്സണല്‍ ഗോളി നിസ്സഹായനായിരുന്നു. തുടര്‍ന്ന് സമനിലക്കായി ആഴ്സണല്‍ പൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയില്‍ ചെല്‍സി 1-0ന് മുന്നില്‍.
53-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി.
ബോക്സിനുള്ളില്‍ നിന്ന് ഈഡന് ഹസാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് ഗണ്ണേഴ്സ് വലയില്‍ തറച്ചു കയറി. പിന്നീട് 85-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ പട്ടിക തികച്ചു. ബോക്സിന് പുറത്തുനിന്ന് ഫാബ്രിഗസ് പായിച്ച ഷോട്ടാണ് വലയിലെത്തിയത്. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള രണ്ട് അവസരങ്ങള്‍ കൂടി അലോണ്‍സോയും ഡീഗോ കോസ്റ്റയും നഷ്ടപ്പെടുത്തി. പരിക്കുസമയത്ത് നാച്ചോ മോണ്‍റിയലിന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട് ഒളിവര്‍ ഗിറൗഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: