കല്ലറ: കര്‍ഷകര്‍ വിയര്‍പ്പൊഴുക്കിയ അധ്വാനത്തിന്റെ ഫലം കണ്ടപ്പോള്‍ എരണ്ട പക്ഷികളുടെ ആക്രമണം. കല്ലറ പഞ്ചായത്തിലെ 10-ാം വാര്‍ഡ് പറിച്ചിക്കരി പാടശേഖരത്തിലെ തൊണ്ണൂറേക്കറോളം വരുന്ന പാടശേഖരത്തിലെ വിളവാണ് ഏരണ്ടകള് കൂട്ടത്തോടെ കൊത്തി തിന്നുന്നത്. പാടശേഖരത്തിന് സമീപത്തായി വാര്ഷങ്ങളായി തരിശായി കിടക്കുന്ന പാടത്താണ് എരണ്ടകളുടെ വാസം.
രാത്രി സമയങ്ങളില്‍ വിളഞ്ഞ് കിടക്കുന്ന പാടത്ത് പക്ഷികള്‍ കൂട്ടംകൂടി ഇറങ്ങുന്നതിനാല്‍ നെല്‍ച്ചെടികള്‍ നിലത്തടിയുകയുംനെല്ല് ഇവ തിന്നുകയും ചെയ്യുന്നു. രാത്രി സമയത്ത് പക്ഷികള്‍ കൂട്ടംകൂടി ഇറങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
രൂക്ഷമായ വരള്‍ച്ചാ സമയത്തും ബുദ്ധിമുട്ടി വെള്ളമെത്തിച്ചാണ് കര്‍ഷകര്‍ ഇവിടെ നെല്ല് വിളയിപ്പിച്ചത്. എന്നാല്‍ വിളഞ്ഞ നെല്ല് ഭൂരിഭാഗവും പക്ഷികള്‍ തിന്ന നിലയിലാണ്. ഈ മാസം 28ന് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഈ ദുസ്ഥിതി വന്നിരിക്കുന്നത്. ഏക്കറിന് അന്‍പതിനായിരത്തോളം രൂപ മുതല്‍ മുടക്കിയാണ് പാടത്ത് കൃഷിയിറക്കിയിരിക്കുന്നത്. കര്‍ഷകരില്‍ പലരും ബാങ്കില്‍ നിന്നും വായ്പ എടുത്താണ് കൃഷി നടത്തിയത്. ഇക്കാര്യത്തെക്കുറിച്ച് കൃഷി വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: