ഇടുക്കി: കോട്ടയം മറ്റക്കര ടോംസ് കോളേജിന് 2014ല്‍ എം.ജി സര്‍വ്വകലാശാല അഫിലിയേഷന് നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെ. എംജി സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അഫിലിയേഷന് ലഭിച്ചത്. 2014 മേയ് 27നാണ് ഫാ. ബേബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദര്‍ശിച്ചത്. ജൂണ്‍ ഒമ്പതിന് റിപ്പോര്‍ട്ട് നല്കി. ബിടെക് കോഴ്സ് തുടങ്ങുന്നതിന് ഒരു സൗകര്യമില്ലാതിരുന്ന ഇവിടെ മിക്ക സൗകര്യങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍.
ടോംസ് കോളേജിന്റെ ഉടമസ്ഥരായ തിരുനിലത്ത് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കൊഴുവനാല്‍ സബ്രജിസ്ട്രാര്‍ പരിധിയില്‍ പത്തേക്കര്‍ സ്ഥലം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 400 ചതുരശ്ര മീറ്റര്‍ ലൈബ്രറി, 200 ചതുരശ്ര മീറ്റര്‍ ലാബ്, 66 ചതുരശ്ര മീറ്റര്‍ വീതമുള്ള 16 മുറി, 150 ചതുരശ്ര മീറ്റര്‍ കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ചില സൗകര്യങ്ങള്‍ കുറവുണ്ടെന്നും ഒരു വര്‍ഷത്തിനകം അതു പരിഹരിക്കുമെന്നുമാണ് കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നുമാണ് ഫാ.ബേബി തോണിക്കുഴിയുടെ നാല് പേജുള്ള റിപ്പോര്‍ട്ട്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗം കണ്ടെന്ന് പറയുന്ന പത്തേക്കര്‍ വസ്തുവില്‍ ഇതുവരെ കെട്ടിടം ഇല്ല. ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന വസ്തുവില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ കേവലം 60 സെന്റിലാണ് ടോംസ് കോളേജ്.
ഇത് സിന്‍ഡിക്കേറ്റ് അംഗം മറച്ച് വച്ചതാണ് ഗുരുതരമായ പിഴവ്. റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പലിന്റെ ഒപ്പില്ല. അപൂര്‍ണ്ണവും വാസ്തവ വിരുദ്ധവുമായ റിപ്പോര്‍ട്ടിന്റെ മറവിലാണ് അഞ്ച് ബി.ടെക് കോഴ്സുകള്‍ അനുവദിച്ചത്. ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് അഫിലിയേഷന് നേടാനും എം.ജി സര്‍വ്വകലാശാല വഴിവിട്ട് നല്കിയ അഫിലിയേഷന് ടോംസ് കോളേജ് പ്രയോജനപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല കഴിഞ്ഞ ദിവസം കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്.
ഈ സാഹചര്യത്തില്‍ എം.ജി സര്‍വ്വകലാശാല ടോംസ് കോളേജിന് 2014ല്‍ അംഗീകാരം നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സിന്‍ഡിക്കേറ്റ് അംഗം കുടുങ്ങും. ഇപ്പോള്‍ ഒരു ബാച്ച് കുട്ടികള്‍ എം.ജി സര്‍വ്വകലാശാലയുടെ അഫിലിയേഷനില്‍ ടോംസ് കോളേജില്‍ പഠനം തുടരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: