കുണ്ടറ: നോട്ട് നിരോധനത്തോടെ കള്ളനോട്ട് പിന്‍വലിഞ്ഞപ്പോള്‍ വ്യാപകമായി കള്ളലോട്ടറി രംഗത്ത്. 5000 രൂപ വീതം സമ്മാനം നേടിയ ലോട്ടറിയുമായി വന്ന ആള്‍ക്ക് പണം നല്കിയ കുണ്ടറ പെരുമ്പുഴയിലെ ലക്ഷ്മി ലോട്ടറി ഏജന്‍സി ഉടമയ്ക്ക് നഷ്ടമായത് പതിനായിരം രൂപ. 65 ലക്ഷം രൂപയുടെ കേരള സര്‍ക്കാരിന്റെ ഭാഗ്യനിധി ലോട്ടറിയുടെ ബിഎച്ച് 363098, ബിഡി 733098 എന്നീ നമ്പറുകളിലുള്ള ലോട്ടറി ടിക്കറ്റുകള്‍ക്കായിരുന്നു സമ്മാനം.
ലോട്ടറി ഏജന്റ് ടിക്കറ്റുകള്‍ തന്റെ മൊബൈലിലെ സ്കാനര്‍ ആപ്ലിക്കേഷന്‍ വഴി പരിശോധിച്ച് ഒര്‍ജിനലാണെന്ന് സ്ഥിരീകരിച്ച് കമ്മീഷന് കഴിഞ്ഞുള്ള തുക സമ്മാന ലോട്ടറിയുമായി വന്നയാള്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുമായി ഏജന്റ് ലോട്ടറി ഓഫീസില്‍ സമ്മാനത്തുക വാങ്ങാന്‍ ചെന്നപ്പോഴാണ് വെട്ടിലായത്. ബിഎച്ച് 363098 എന്ന ടിക്കറ്റ് കോട്ടയത്തും ബിഡി 733098 എന്ന ടിക്കറ്റ് കൊല്ലത്തും മാറി തുക നല്‍കിയതായി ഏജന്റിനെ ലോട്ടറി ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് ഏജന്റിന്റെ പക്കലുള്ള സമാന സീരിസിലും നമ്പറിലുമുള്ള ലോട്ടറി ടിക്കറ്റ് ഒോഫീസിലെ സ്കാനറില്‍ പരിശോധിച്ചപ്പോഴാണ് ആ ടിക്കറ്റുകള്‍ ഒറിജിനലാണെന്ന് തെളിഞ്ഞത്. ലോട്ടറി ഓഫീസില്‍ നിന്ന് മാറി പണം നല്കിയ ടിക്കറ്റ് ഒറിജിനലാണെന്ന് വാദിച്ച ഉദ്യോഗസ്ഥര്‍ ഏജന്റ് നല്കിയ ടിക്കറ്റും ഒറിജിനലാണെന്ന് മനസിലായതോടെ വെട്ടിലായി. തങ്ങളുടെ അറിവോടെ മാറിനല്‍കിയ വ്യാജലോട്ടറിക്ക് പിടി വീഴാതിരിക്കാന്‍ ഏജന്റ് ഹാജരാക്കിയ ടിക്കറ്റുകളുടെ അവസാന നമ്പറുകള്‍ വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയായിരുന്നു. ലോട്ടറി വ്യാജനാണെങ്കില്‍ ഓഫീസില്‍ ബാര്‍കോഡ് സ്കാന്‍ ചെയ്തപ്പോള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ തെളിഞ്ഞതെങ്ങനെ എന്നുള്ള മറുചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ല.
പരാതി നല്കിയാല് ഇതിനെപ്പറ്റി അന്വേഷിക്കാം എന്നുപറഞ്ഞ് ലോട്ടറി ഓഫീസറും ജീവനക്കാരും കൈ കഴുകുകയായിരുന്നു. സമാനമായ അനുഭവം ധാരാളം ഏജന്റുമാര്‍ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും വ്യാജ ലോട്ടറി മാഫിയയെയും പേടിച്ച് മൗനം പാലിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍കിട ലോട്ടറി ഏജന്റുമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വലിയ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: