ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിനുള്ള മുന്നോടിയായി ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ വിവേകാനന്ദം കൃഷ്ണവേണി ശശികലയെന്ന ശശികല നടരാജനെ തെരഞ്ഞടുത്തു. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് സംബന്ധിച്ച് ശശികല അടുത്തു തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്നും ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയാണെന്നും പനീര്‍സെല്‍വമാണ് എംഎല്‍എമാരുടെ യോഗത്തില്‍ അറിയിച്ചത്. അംഗങ്ങള്‍ ഇത് ഒറ്റക്കെട്ടായി കൈയടിച്ച് പാസാക്കി. താന്‍ രാജിവച്ചതായും ചിന്നമ്മ തമിഴ്നാടിനെ ഭരിക്കുമെന്ന് ട്വിറ്ററിലൂടെയും പനീര്‍സെല്‍വം അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ പനീര്‍സെല്‍വം ഗവര്‍ണര്‍ക്ക് രാജി കൈമാറും.
ശശികല മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതോടെ ആറു മാസത്തിനുള്ളില്‍ അസംബ്ലി തെരഞ്ഞടുപ്പില്‍ വിജയിക്കണം. ജയലളിതയുടെ മരണത്തിനുശേഷം ഡിസംബറിലാണ് ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പനീര്‍സെല്‍വത്തിന്റെ നിര്‍ബന്ധത്താലാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതെന്ന് ശശികല പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്, ജയലളിത എന്നിവര്‍ക്കുശേഷം ശശികല തമിഴ്നാട്ടിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാവും.
അതേസമയം, ശശികല എങ്ങിനെയാണ് എഐഎഡിഎംകെ സെക്രട്ടറിയായതെന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിക്ക് നോട്ടീസ് നല്കി. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാകാനുള്ള യോഗ്യത ശശികലയ്ക്ക് ഇല്ലെന്ന് ആരോപിച്ച് ശശികല പുഷ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. പാര്‍ട്ടി അംഗത്വത്തോടെ നിശ്ചിത വര്‍ഷം മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജനറല്‍ സെക്രട്ടറി പദത്തിന് അര്‍ഹതയുള്ളൂ എന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം.
അതിനിടെ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത് ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് കുറ്റപ്പെടുത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന് എതിരാണിതെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: