പിണറായി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന തുക സമാഹരണം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി പിണറായി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മേളകളുടെ നടത്തിപ്പിനുള്‍പ്പെടെ കുട്ടികളില്‍ നിന്ന് പിരിവെടുക്കരുതെന്നാണ് പൊതുവിദ്യഭ്യാസ വകുപ്പിന്റെ നയം. എന്നാല്‍ ഓരോ കുട്ടിയും 2000, 1000 രൂപ നിര്‍ബന്ധിതമായി നല്‍കണമെന്ന് പിണറായി എകെജി ഹയര്‍ സെക്കന്ററി സ്കൂള്‍ വികസന സമിതി കുട്ടികളെ അറിയിച്ചിട്ടുള്ളത്. ഈ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കമ്മറ്റി കുറ്റപെടുത്തി.
യാതൊരു ബലക്ഷയവും ഇല്ലാത്ത പ്രസ്തുത സ്കൂളിന്റെ കെട്ടിടങ്ങളും ഓഡിറ്റോറിയവും ഉള്‍പ്പെടെ പൊളിച്ചുനീക്കുകയാണ്. മറ്റ്പൊതു വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ വീര്‍പ്പുമുട്ടുമ്പോഴാണ് ഈ ധൂര്‍ത്ത്. പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളും കേന്ദ്രീകരിച്ച് വ്യാപക പിരിവും നടക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങിയ ലോ അക്കാദമി വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബസ്വത്തായി. കേരളത്തിലെ സ്കൂളുകള്‍ ഹൈടെക്ക്വല്ക്കരിക്കുന്നതിനു പിന്നില്‍ വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലും സര്‍ക്കാര്‍ സ്കൂളുകളുടെ സ്വകാര്യവത്കരണവുമാണ് ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് രൂപയാണ് വിദേശങ്ങളില്‍ നിന്ന് ഇതിന്റെ പേരില്‍ സമാഹരിക്കുന്നത്. വ്യക്തമായ രേഖകളില്ല, നല്കിയ വ്യക്തികളും സ്ഥാപനങ്ങളും ഇല്ല. ഇടപാടുകളില്‍ സൂക്ഷിക്കുന്ന ഈ രഹസ്യ സ്വഭാവം സംശയാസ്പദമാണ്. പൊതു വിദ്യാലയങ്ങള്‍ മെച്ചപ്പെട്ടുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് പിറകോട്ടു പോകുന്നതിന്റെ ആദ്യത്തെ സൂചനയാണിത്.
പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ മറവില്‍ നടക്കുന്ന ഈ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.ജയദീപന് അധ്യക്ഷത വഹിച്ചു. എ.അനില്‍കുമാര്‍, സി.രാജേഷ്, വി.രജീഷ്, എന്‍.ഷാലിന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: