കണ്ണൂര്‍: ആയൂര്‍വേദ മേഖലയുടെ സമഗ്രവികസനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) എന്ന പേരിലായിരിക്കുമിത്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എഎംഎഐ) 38-ാമത് സംസ്ഥാന സമ്മേളനം കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ ആയുര്‍വേദ ആശുപത്രികള്‍ ആധൂനിക വത്കരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്കീമുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടാവണം. ആയുഷ് വകുപ്പിനുള്ളില്‍ തന്നെയുള്ള ചിലതര്ക്കങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആയുഷ് മേഖല ചെറുതാണെന്നുള്ള ധാരണ ഈ മേഖലയിലുള്ളവര്‍ക്കു തന്നെയുണ്ട്. ഇതു പദ്ധതി വിഹിതത്തിന്റെ ഉപയോഗത്തെയും ബാധിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനെ (എന്‍ആര്‍എച്ച്എം) സംരക്ഷിക്കും. ആയുര്‍വേദത്തിന്റെ വ്യവസായിക സാദ്ധ്യകള്‍ വളരെ വലുതാണ്. അതു കൊണ്ടുതന്നെ സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ പ്രവര്‍ത്തനത്തെ വ്യാപിക്കും. ഔഷധ മരുന്നുകളടക്കമുള്ള ഉത്പന്നങ്ങള്‍ വിദേശത്ത് കയറ്റിയയക്കാന്‍ പദ്ധതി തയാറാക്കും. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ഔഷധസസ്യങ്ങളുടെ കൃഷി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആയുര്‍വേദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോടതിയുത്തരവുണ്ടായിട്ടും ഗൈനക്കോളജിയില്‍ പ്രാക്ടീസ് ചെയ്യാനുള്ള അവസരം അലോപതി ആശുപത്രികള്‍ നിരസിക്കുകയാണെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച എഎംഎഐ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.വിനോദ് കുമാര്‍ കുറ്റപ്പെടുത്തി. അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ.രജിത് ആനന്ദ് സ്വാഗതം പറഞ്ഞു. പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാക്ഷണം നടത്തി. ഡോ.അനിത ജേക്കബ്, ഡോ.പി.കെ.അശോക്, ഡോ.എന്‍.വിമല, ഡോ.എ.കെ.മനോജ്, ഡോ.എം.സുഭാഷ് തുടങ്ങിയവരും വിവിധ സംഘടനാനേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: