ചെങ്ങന്നൂര്‍: ഓട്ടന്തുള്ളല് ജീവിതവ്രതമാക്കിയ കലാകാരന് ഗുരു ചെങ്ങന്നൂര്‍ ശിവന്‍കുട്ടി ഓര്‍മ്മയായി. ഓട്ടന്തുള്ളലില് ചെങ്ങന്നൂരിന്റെ നിറസാന്നിധ്യമായിരുന്ന ശിവന്‍കുട്ടിയുടെ വേര്‍പാട് നാടിന് തീരാനഷ്ടമാണ്.
1946 ജൂണ്‍ മൂന്നിന് നീലകണ്ഠക്കുറുപ്പിന്റെയും ദേവകിയമ്മയുടെയും നാലാമത്തെ മകനായി ജനനം. ചെറുപ്പകാലം മുതല്‍ തുള്ളലിനോട് അഭിനിവേശം പുലര്‍ത്തിയ ശിവന്‍കുട്ടി തന്റെ മാതാപിതാക്കളോട് തുള്ളല്‍ പഠിക്കാനുള്ള ആഗ്രഹം അറിയിച്ചു.
തുള്ളല്‍ കലയില്‍ പ്രശ്സ്തനായ പാണ്ടനാട് കുഞ്ഞന്‍പണിക്കരുടെ ശിഷ്യത്വം 12-ാം വയസ്സില്‍ സ്വീകരിച്ച് തുള്ളല്‍ അഭ്യസിച്ചു. അടുത്തവര്‍ഷം ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ശീതങ്കന്‍, പറയന്, ഓട്ടന്‍ തുടങ്ങി മൂന്നുവിധം തുള്ളലുകളും അഭ്യസിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ ഇദ്ദേഹത്തിന്റെ തുള്ളല്‍ ഉത്സവ വേളകളിലെ അഭിഭാജ്യഘടകമായി.
ഇരുപത്തിയെട്ടാം വയസ്സില്‍ ശൂരനാട് വടക്കേതില്‍ കുടുംബാഗം ശാന്തമ്മയെ വിവാഹം കഴിച്ചു. ചെങ്ങന്നൂര്‍ തിട്ടമേല്‍ കൊട്ടാരത്തില്‍ വീട്ടില്‍ എന്‍.ശിവന്‍കുട്ടി കേരളത്തിനകത്തും പുറത്തും ഓട്ടന്തുള്ളല് എന്ന കലാരൂപം ആടിത്തിമിര്‍ത്ത് ചെങ്ങന്നൂരിന്റെ ഖ്യാതി ഉയര്‍ത്തിയാണ് ഗുരു ചെങ്ങന്നൂര്‍ ശിവന്‍കുട്ടി ആയത്.
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സകാലത്ത് ശിവന്‍കുട്ടിയാശാന്റെ ഓട്ടന്തുള്ളല് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറി. 1999ല്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തിന് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിവന്‍കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. വേഷം കെട്ടേണ്ടെന്ന് ഡോക്ടര്‍ വിലക്കിയതോടെ പിന്നീട് വേഷം കെട്ടിയില്ല.
എന്നാല്‍ തുടര്‍ന്നും ശിവന്‍കുട്ടി അരങ്ങില്‍ നിറസാന്നിധ്യമായിരുന്നു.
വേഷം തുള്ളുന്നത് പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും ഡോക്ടറുടെ വിലക്ക് ചൂണ്ടിക്കാട്ടി നിര്‍ബന്ധിച്ചതുകൊണ്ട് അദ്ദേഹം പാട്ടുകൊണ്ട് തൃപ്തിപ്പെട്ടു.
സ്കൂള്‍ കോളേജ് തലങ്ങലിലുള്ള നിരവധി കുട്ടികളെ ഇദ്ദേഹം തുള്ളല്‍ അഭ്യസിപ്പിച്ചു. ആകാശവാണിയിലും, ദൂരദര്‍ശനിലും പരിപാടി അവതരിപ്പിച്ചിട്ടുള്ളത് കൂടാതെ ഏവൂര്‍ ദാമോദരന്നായരോടൊപ്പം യൂണിവേഴ്സിറ്റി കലാമത്സരങ്ങളില്‍ ശിവന്‍കുട്ടി വിധിനിര്‍ണ്ണയം നടത്തിയിട്ടുണ്ട്.
2012ലെ സംസ്ഥാന ഗവണ്മെന്റിന്റെ കുഞ്ചന്നമ്പ്യാര് സ്മാരക അവാര്‍ഡ്, ഗുരുസ്ഥാനീയ ബഹുമതി, നാട്യതിലകം ബഹുമതി, ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള സ്മാരക അവാര്‍ഡ്, ഏവൂര്‍ ദാമോദരന്‍നായര്‍ അവാര്‍ഡ്, മാനവീയം അവാര്‍ഡ്, ശ്രീചിത്തിരത്തിരുന്നാള് സംഗീതസഭ പുരസ്കാരം, ബാലഗോകുലം പുരസ്കാരം, ബോധിനി പുരസ്കാരം, 2016ലെ കലാമണ്ഡലം ഫെലോഷിപ്പ്, ഗുരു ചെങ്ങന്നൂര്‍ സ്മാരക നാട്ടരങ്ങ് ബഹുമതി, മാനവീയം സാംസ്കാരിക മിഷന് ബഹുമതി തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഈ കാലത്തിനിടയില്‍ത്തന്നെ ശിവന്‍കുട്ടിക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. എന്നാല്‍ ഈ അതുല്യ കലാകാരന് സര്‍ക്കാര്‍ തലത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാഞ്ഞത് കലാസ്നേഹികളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: