കൊച്ചി: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ച് പ്രശസ്ത കാന്‍സര്‍ ചികിത്സകന് ഡോ. വി. പി. ഗംഗാധരന് കളമശ്ശേരി രാജഗിരി സോഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.
കാന്‍സര്‍ ഒരേ സമയം ഒന്നിലേറെ അവയവങ്ങളെ ബാധിക്കുമോ?
അത് രോഗാവസ്ഥയേയും കാഠിന്യത്തേയും ആശ്രയിച്ചാണ്. ഉദാഹരണത്തിന് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ശ്വാസകോശത്തിലും കവിളിലും തൊണ്ടയിലും ഒന്നൊന്നായി വരാം.
തുടക്കം തന്നെ ചികിത്സിക്കുന്നത് സാധ്യതകള്‍ ഇല്ലാതാക്കുന്നു. രോഗം പൂര്‍ണമായി സുഖപ്പെടുത്തുന്നു.
കാന്‍സര്‍ വരുന്നത് മരണതുല്യമാണോ?
അല്ല. മരണത്തിന്റെ പര്യായമല്ല കാന്‍സര്‍. ഇതില്‍ നിന്ന് മുഴുവനായി മുക്തി നേടിയും അല്ലാതെയും നമുക്ക് ജോലി ചെയ്ത് ജീവിക്കാനാകും.
കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കന്മാര്, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, സാധാരണക്കാര്‍ എന്നിവര്‍ ഇതിനുദാഹരണം.
കാന്‍സര്‍ വന്ധ്യതയുണ്ടാക്കുമോ?
സ്തനാര്‍ബുദം വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. മറ്റൊരു തരത്തിലുള്ള അര്‍ബുദവും വന്ധ്യതയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. അണ്ഡാശയ കാന്‍സര്‍ വന്ന യുവതികള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.
അവര്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ആറു മാസം ഗര്‍ഭിണിയായ യുവതിയുടെ ഇതേ അസുഖം വിജയകരമായി മാറ്റിയിട്ടുണ്ട്. കുട്ടിയ്ക്കിപ്പോള്‍ 6 വയസായി.
സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാനാകുമോ?
സ്തനാര്‍ബുദം ആരംഭഘട്ടത്തില്‍ കണ്ടെത്തി മാറ്റാവുന്നതാണ്. അതിന് സ്വയം പരിശോധിക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. ആര്‍ത്തവ സമയത്തിനു ശേഷമാണ് ഉചിതം.
കാന്‍സര്‍ ചികിത്സ എത്രയധികം ഫലപ്രദം?
സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന് എന്നതാണ് ചികിത്സാ രീതി. ഏത് വേണമെന്ന് ഡോക്ടര്‍ തീരുമാനിക്കും. മുതിര്‍ന്നവരില്‍ 40% വും കുട്ടികളില്‍ 80 %വും മാറ്റാനാകുന്നുണ്ട്. തുടക്കത്തില്‍ കണ്ടെത്താനാവാത്തതിനാല്‍ മറ്റുള്ളവര്‍ അസുഖത്തെ നിയന്ത്രിച്ച് ജീവിക്കണം. ഭീതി ഒന്നിനും പരിഹാരമല്ല.
നമ്മുടെ പൂര്‍വികര്‍ മാംസഭക്ഷണം യഥേഷ്ടം കഴിച്ചിരുന്നു. അവരില്‍ അര്‍ബുദം കണ്ടിരുന്നില്ല. എന്നാല്‍ ഈ തലമുറയില്‍ കൊച്ചു കുട്ടികളില്‍ പോലും കാന്‍സര്‍ കാണുന്നു?
ശരിയാണ്. ആദ്യമേ പറയട്ടെ, കുട്ടികളില്‍ അര്‍ബുദം വരുന്നതിന് പ്രധാന കാരണം മാതാപിതാക്കളുടെ ജീവിത ശൈലിയാണ്. ജനിതകമായ കാരണങ്ങളും ഉണ്ട്.
എല്ലാ മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും കാന്‍സര്‍ കാണുന്നില്ലല്ലൊ?
പ്രത്യക്ഷമായി കാണുന്നില്ലല്ലോ എന്ന് പറയുന്നതാണ് ശരി. ഒരു ദുശ്ശീലമുള്ള എല്ലാവര്ക്കും ഒരേ അസുഖം വരണമെന്നില്ല. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിനകത്തെ അജ്ഞാതമായ എന്‍സൈം, അതാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. അത് ദൈവത്തിന് മാത്രമറിയുന്ന കാര്യമാണ്.
കാന്‍സര്‍ വരാതിരിക്കാന്‍ എന്തു ചെയ്യണം?
ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. കൂടുതല്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും കഴിക്കുക. അവയില്‍ കാന്‍സറിനെ ചെറുക്കുന്ന നിരവധി ഘടങ്ങള്‍ ഉണ്ട്. കീടനാശിനി അടിച്ചതെന്ന ഭയത്താല്‍ കഴിക്കാതിരിക്കുന്നത് അതിലും വിപത്താണ്.
ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ജീവിത രീതിയില്‍ ആയുര്‍വേദ ശൈലി പിന്തുടരുന്നത് നല്ലതാണ്. കാന്‍സറിന് ഉപയോഗിക്കുന്ന മരുന്നുകളില്‍ ചെടികളില്‍ നിന്നുള്ള ഘടകങ്ങള്‍ ഉണ്ട്.
കാന്‍സര്‍ ചികിത്സ ചെലവേറിയതല്ലെ?
പണമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേ നിലവാരത്തില്‍ ചികിത്സ ലഭ്യമാണ്. നിരവധി പേരെ തുക കുറച്ചും സൗജന്യമായും ചികിത്സിക്കുന്നുണ്ട്. ചെലവ് കൂടിയ ആശുപത്രികളും അല്ലാത്തവയും ഇവിടെയുണ്ട്. ഞാന്‍ ചെലവേറിയ ഡോക്ടര്‍ അല്ല.
കാന്‍സര്‍ ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കേണ്ടേ?
വേണ്ടതാണ്. എല്ലാവര്ക്കും സേവനം നല്കാന് സര്‍ക്കാരിന് കഴിയേണ്ടതാണ്.
എന്നാല്‍ നിലവില്‍ സാധ്യമാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വിചാരിച്ചാല്‍ തുക കണ്ടെത്താനാകും. അര്‍ഹരെ സഹായിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: