തൃശൂര്‍: വേനല്‍ കടുക്കും മുമ്പേ ജില്ല വറുതിയിലേക്ക് നീങ്ങുന്നു. ഗ്രാമീണ മേഖലകളില്‍ ജനജീവിതം ദുരിതപൂര്ണംമാണ് ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും വേനല്‍ ബാധിച്ചിട്ടുണ്ട്. തൃശൂരിലേയും പരിസര പ്രദേശങ്ങളിലേയും സ്വകാര്യ ആശുപത്രികളില്‍ വെള്ളം ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആവശ്യമായ ഡയാലിസിസ് യൂണിറ്റുകള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്.
ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ 80 ഡയാലിസിസുകളും അമല മെഡിക്കല്‍ കോളേജില്‍ 65 ഡയാലിസുകളും ദിവസവും നടക്കുന്നുണ്ട്. ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ നടക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.ജില്ലയുടെ തീരദേശത്തെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളത്തില്‍ ലവണാംശവും ഇരുമ്പിന്റെ അധിക സാന്നിധ്യവും കണ്ടു തുടങ്ങി. നിരവധി ജലാശയങ്ങള്‍ വറ്റി. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലേക്ക് കടക്കുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.
ചിറകള്‍, വന്‍ തേള്, ക്ഷേത്ര-പള്ളി കുളങ്ങള്‍ തുടങ്ങിയ പൊതു ജലസംഭരണികള്‍ ഉപേക്ഷിക്കുകയും അവയില്‍ കാടും പടലും മാലിന്യവും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തതാണ് വരള്‍ച്ച കൂടുതല്‍ രൂക്ഷമാക്കിയത്.ഇപ്പോള്‍ പല പഞ്ചായത്തുകളും പൊതുകുളം, കിണര്‍ എന്നിവ ഉപയോഗപ്രദമാക്കുന്നുണ്ട്.
യുവാക്കളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൂട്ടായ്മകള്‍ പലേടത്തും ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ കുളങ്ങള്‍ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നു. മുന്‍കാലത്ത് നാടിന് വെള്ളം നല്കിയ പഞ്ചായത്തുകിണറുകള് പലതും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും കുളങ്ങള്‍ സംരക്ഷിക്കുകയും പ്രദേശത്തെ കുടിവെള്ളപ്രശ്നത്തിന് ഒട്ടൊക്കെ പരിഹാരമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: