ന്യൂദല്‍ഹി: ദല്‍ഹി ജീന്‍സ് ഫാക്ടറിയില്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിച്ചിരുന്ന 26 ആണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു. ബീഹാറിലെ മോതിഹാരി ജില്ലയില്‍ നിന്ന് ആറുമാസം മുമ്പ് വടക്കന്‍ ദല്‍ഹിയിലെ സീലാംപുരിലെ ഫാക്ടറിയില്‍ പണിയെടുപ്പിക്കുന്നതിനായി തട്ടിക്കൊണ്ടുവന്നതാണ് ഇവരെ.
എട്ടിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെക്കൊണ്ട് 22 മണിക്കൂറാണ് ജോലി ചെയ്യിച്ചിരുന്നത്. ഒരു നേരം മാത്രമാണ് ആഹാരം നല്‍കിയത്. ഫാക്ടറിയില്‍ ജോലിക്കിടെ ചുറ്റിക കൊണ്ട് ഇടിക്കുന്നതുള്പ്പടെ ക്രൂരമായ മര്‍ദ്ദനങ്ങളാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഇവിടെ കൊണ്ടുവന്ന അന്നുമുതല്‍ ഇവര്‍ സൂര്യപ്രകാശം പോലും കണ്ടിട്ടില്ലെന്നും ഫാക്ടറിക്ക് പുറത്തിറങ്ങാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും അറിയിച്ചതായി ഡോണ്‍ ബോസ്കോ റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അജിത പറഞ്ഞു.
മൃഗീയമായ പീഡനങ്ങളെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്ന് ആറുകുട്ടികള്‍ രക്ഷപ്പെട്ട് ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. ഇവരിലെ പരിക്കുകള്‍ ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. പിന്നീട് ദില്‍ഷദ് ഗാര്‍ഡനിലെ ശിശുക്ഷേമ സമിതിയുടെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും പോലീസുമായി ചേര്‍ന്ന് 20 കുട്ടികളെക്കൂടി കണ്ടെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ കറുപ്പും നീല നിറത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇവയെല്ലാം ചുറ്റിക കൊണ്ട് തല്ലിയതിന്റേതാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: