കടുത്തുരുത്തി: ഞീഴൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ കുടിവെള്ളമില്ലാതെ രൂക്ഷമായ വരള്‍ച്ച നേരിടുകയാണ്. താഴ്ന്ന പ്രദേശങ്ങളായ കല്ലറ, മുണ്ടാര്‍ തുടങ്ങിയ സ്ഥലങ്ങൡലേയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുവരികയാണ്.
ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ വലിയതോടും ചുള്ളിതോടും വറ്റിവരണ്ടതിനാല്‍ ഈ പ്രദേശത്തെ കിണറുകളിലെ ഉറവകളും നിലച്ചു. മൂവാറ്റപുഴവാലി കനാല്‍ തുറന്നുവിടാത്തതാണ് തോടുകളിലെ ജലനിരപ്പ് പൂര്‍ണ്ണമായും നിലയ്ക്കാന്‍ കാരണം. മലങ്കര ഡാമില്‍നിന്നും തുറന്നുവിടുന്ന വെള്ളമാണ് വിവിധ സബ്ബ് കനാലുകള്‍വഴി തോടുകളിലും പാടങ്ങളിലുമെല്ലാം ജലലഭ്യത നിലനിര്‍ത്തിയിരുന്നത്. ഡാമുകളില്‍ വെള്ളമില്ലാത്തതിനാലാണ് കനാലുവഴി വെള്ളമൊഴുക്കാന്‍ കഴിയാത്തത്. പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണത്തിനായി പലപദ്ധതികള്‍ ഉണ്ടെങ്കിലും ഇവ കാര്യക്ഷമമായി നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ നിലവില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും കുടിവെള്ളം കിട്ടാനില്ലാത്തതിനാല്‍ കുടിവെള്ളക്കച്ചവടക്കാരില് നിന്നും വെള്ളം വിലയ്ക്ക് വാങ്ങുകയാണ്.
തോടുകളും ജലാശയങ്ങളും വറ്റിവരണ്ട് പാടശേഖരങ്ങളില്‍ പച്ചക്കറി കൃഷി നടത്തുന്നവരെ വലയ്ക്കുകയാണ്. കനത്തചൂടില്‍ പാടത്തും പറമ്പിലും നട്ടിരുന്ന പച്ചക്കറി കൃഷികള്‍ കരിഞ്ഞുണങ്ങി. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്തുകള്‍ ടാങ്കറികളില് കുടിവെള്ളമെത്തിക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരും മാസങ്ങളില്‍ കുടിവെള്ളത്തിനായി എന്തുചെയ്യണമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കറുകച്ചാല്‍: ഈ മേഖലയില്‍ കുടിവെള്ള പൈപ്പുകള്‍ ഉണ്ടെങ്കിലും വെള്ളം ലഭിക്കുന്നത് വിരളമാണ്. പ്രത്യേകിച്ച് പൊക്ക പ്രദേശങ്ങളില്‍. ഇക്കാര്യം അധിക്യതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമില്ല. വെള്ളം ഇല്ലാത്തത് മൂലം ലോറികളില്‍ വെള്ളം എത്തിക്കുകയാണ് പതിവ്. ലോറികളില്‍ കൊണ്ടുവരുന്ന വെള്ളം പലതും കിണറ്റിലേക്കാണ് ഒഴുകുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രമെ ഇതുണ്ടാകു. ലോറികളിലെത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുമില്ല. പണം കൊടുത്തു വെള്ളം വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പല വിലയാണ്വാങ്ങുന്നത്. വില നിയന്ത്രിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും ഒരു നടപടിയുമില്ല. കുടിവെള്ള പൈപ്പുകളില്‍ യഥാസമയം വെള്ളമെത്തിച്ചാല്‍ പരിഹാരമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടാപ്പില്‍നിന്നും കിണറ്റിലേക്ക് ഹോസ് ഇട്ട് വെള്ളം എടുക്കുന്നതായും പരാതിയുണ്ട്. അടുത്തിടെ ശാന്തിപുരത്ത് അറവുമാടുകളെ കുളിപ്പിച്ചത് ഈ പൊതു ടാപ്പിലെ വെള്ളമാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടാകുന്നില്ല. ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ മാടപ്പള്ളി,കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളില്‍ കുന്നിടിച്ചു മണ്ണു കടത്തിയതോടെ ഈ പ്രദേശങ്ങളിലെ കിണറും തോടും കുളങ്ങളും നേരത്തെ തന്നെ വറ്റിവരണ്ടു. മണ്ണെടുത്ത ഭാഗങ്ങളിലാണ് കൂടുതലായും വെള്ളത്തിന് ക്ഷാമമുള്ളത്. എന്നാല്‍ ഇപ്പോഴും കുന്നിടിച്ചു മണ്ണു കടത്തുന്നുണ്ട്. ഇതിനും ഒരു നിയന്ത്രണവുമില്ല. കുന്നിടിച്ചു നിരപ്പാക്കുന്നതോടെ വരും കാലങ്ങളില്‍ ഇതിനെക്കാള്‍ കൂടുതല്‍ കുടിവെള്ള ക്ഷാമത്തിനു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: