മുംബൈ: കിംഗ് ഖാനായാലും മര്യാദക്കാരനാകണമെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നിലപാട്. സുരക്ഷ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയതിന് ഷാറൂഖ് ഖാനെതിരെ കേസും വിലക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമകളിലൊരാളായ ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോടു താരത്തിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റം ഉണ്ടായതാണ് നടപടിക്ക് ഇടയാക്കിയത്. ഷാറൂഖിനെതിരെ അസോസിയേഷന് പോലീസിനു നല്കിയ പരാതിയില്‍ താരം മദ്യപിച്ചതായും പറയുന്നു.
വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം നേടിയ മത്സരം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഷാറൂഖിനെയും അംഗരക്ഷകരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കളി കഴിഞ്ഞതിനാല്‍ മൈതാനത്തിലേക്കു പ്രവേശിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഇതില്‍ രോഷം പൂണ്ട ഖാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെ ഖാന് എംസിഎ അധ്യക്ഷന്‍ വിലാസ്റാവു ദേശ്മുഖ് അടക്കമുള്ള എംസിഎ, ബിസിസിഐ ഉദ്യോസ്ഥരെ അധിക്ഷേപിച്ചു സംസാരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ഷാറൂഖിന്റെ അംഗരക്ഷകര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ധിക്കാരപരമായി സംസാരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നു കൊല്‍ക്കത്ത ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഷാറൂഖിനെ വിലക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. സംഭവത്തിലുള്പ്പെട്ടിട്ടുള്ള എല്ലാവരുമായും സംസാരിച്ചേ തീരുമാനം ഉണ്ടാകൂ എന്ന് ശുക്ല അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, മുംബൈയിലെ വസതിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ഷാരുഖ് ഖാന് ആരോപണം നിഷേധിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് പ്രകോപനപരമായി പെരുമാറിയത്. മക്കളെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നും മദ്യപിച്ചിരുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഷാരുഖ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: