വിഴിഞ്ഞം: കഴക്കൂട്ടം മുക്കോല ബൈപ്പാസിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും തിരുവല്ലം പരശുരാമക്ഷേത്രത്തിന് മുന്നില്‍ നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്ന പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ല. നിലവിലുള്ള പാലത്തിന്റെ അടിവശത്ത് മരങ്ങളും ചെടികളും വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇത് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയും ചെറുതല്ല. പൊതുവേ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്താണ് പഴയ പാലം നിര്‍മ്മിച്ചത്. നിലവില്‍ കണ്ടയ്നറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ബാഹുല്യം പാലത്തിന്റെ ശക്തി ക്ഷയിപ്പിച്ചതായി നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. പാലത്തിന്റെ തൂണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതി അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവല്ലത്തെ നിലവിലെ പാലത്തിന് സമാന്തരമായി 130 മീറ്ററോളം നീളത്തിലുള്ള പാലമാണ് പണിയാന്‍ തീരുമാനിച്ചിരുന്നത്. നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡ് നിലവില്‍ 45 മീറ്ററോളം വീതിയുള്ള നാലുവരി പാതയായി കഴിഞ്ഞു. തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി ചതുപ്പും കുളങ്ങളുമെല്ലാം നികത്തി കഴിഞ്ഞു.റോഡ് പണിയില്‍ ഇനി അവശേഷിക്കുന്നത് ഓട, മീഡിയന് തുടങ്ങിയവ മാത്രമാണ്. ഇരുവശങ്ങളിലും നാലുവരിപാതയായത് കാരണം നിലവിലെ പാലത്തില്‍ ഗതാഗത കുരുക്ക് ഒഴിഞ്ഞ സമയമില്ല. നിലവിലെ നാലുവരി പാത കൂടാതെ മണക്കാട്, വണ്ടിത്തടം എന്നീ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നു പോകേണ്ടത്. വിഴിഞ്ഞം തുറമുഖം, ബൈപാസ് എന്നിവയുടെ നിര്‍മ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.
നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതിന് ഏകദേശം ഒരു വര്‍ഷം മുന്‍പ് പ്രാഥമിക പൈലിങ് നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മണ്ണ് പരിശോധന, പൈലിംഗ് തുടങ്ങിയവ ഉടന്‍ ആരംഭിക്കുമെന്നാണ് മറുപടി ലഭിക്കുക. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചില യന്ത്രസാമഗ്രികള്‍ എത്തിക്കുകയും രണ്ട് ദിവസം കഴിഞ്ഞാല്‍ അവ മാറ്റുകയുമാണ് പതിവ്.
ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് കാരണമുള്ള അപകടങ്ങള്‍ തുടരുമ്പോഴും അധികാരികള്‍ അശ്രദ്ധ തുടരുകയാണ്.തിരുവല്ലം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന പരാതിക്കും മാസങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി മുടങ്ങി കിടന്ന ബൈപാസ് നിര്‍മ്മാണം നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ പുതുജീവന്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പാലം ഉള്‍പ്പെടെയുള്ള പദ്ധതികളെ ചിലര്‍ മനപൂര്‍വ്വം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ആരോപണമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: