തിരുവനന്തപുരം: ഐക്യമുന്നണി സര്‍ക്കാര്‍ ഇന്നേക്ക് ഒരുവര്‍ഷം തികച്ചിരിക്കുന്നു. ഈ സര്‍ക്കാറിന്റെ മികച്ചനേട്ടം എന്തെന്ന് ചോദിച്ചാല്‍ അതുതന്നെ. “ഒരുവര്‍ഷം തികച്ചു”. ദുര്ബലഭൂരിപക്ഷമായി അധികാരത്തിലേറിയ സര്‍ക്കാര്‍ വീഴുന്നതെപ്പോള്‍ എന്ന ചോദ്യമായിരുന്നു മുഴച്ചുനിന്നത്. സമാധാനിക്കാം. ഒരു വര്‍ഷം തികച്ചല്ലൊ! എന്നിട്ടും ആശങ്കമാറിയിട്ടില്ല. സര്‍ക്കാറിനെ മറിച്ചിടാനില്ലെന്ന് ആദ്യമൊക്കെ പ്രസ്താവിച്ചിരുന്ന പ്രതിപക്ഷത്തിന്റെ മട്ടുംമാതിരിയും മാറിയിരിക്കുന്നു. “ഈ സര്‍ക്കാരിന്റെ ആയുസ്സ് നെയ്യാറ്റിന്‍കര ഫലമറിയും വരെ” എന്നവര്‍ പ്രസ്താവിക്കുന്നുണ്ട്.
പുതിയകുപ്പിയിലെ പഴയവീഞ്ഞ് എന്നപോലെ ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സര്‍ക്കാരിന്റെ തുടക്കം. ഒരു വര്‍ഷം ഭരണം നിലനില്‍ക്കുമോ എന്ന ഭയം കൊണ്ടാകാം നൂറുദിവസത്തെ കര്മ്മപരിപാടികളേ ആസൂത്രണം ചെയ്തുള്ളു. അതിനുശേഷം നടന്നതെല്ലാം സൂത്രപ്പണി. 14 ജില്ലകളില്‍ ജനസമ്പര്‍ക്കപരിപാടി മുന്നേറിയപ്പോള്‍ എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നല്കി. ഫലമെന്താ? തമ്മില്‍ ഭേദമാണ് ഉമ്മനെന്ന് തോന്നിപ്പിക്കാന്പോലും കഴിഞ്ഞില്ല. ഭരണം എന്നൊന്ന് ഇന്നില്ലാതായി. കൂമ്പാരമായ ഫയലുകളും ഒഴിഞ്ഞ കസേരകളുമാണ് മന്ത്രിമന്ദിരങ്ങളിലുള്ളത്.
നടുറോഡില്‍ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നു മുഖ്യമന്ത്രി. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണംകെട്ട് നടക്കുകയാണ് നേതാക്കള്‍. എല്ലാറ്റിനും ഒറ്റമൂലി നിര്‍ദ്ദേശിക്കാന്‍ ആശ്രയിക്കുന്ന ഹൈക്കമാണ്ട് പോലും ‘നോക്കമന്റ്’ എന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. മുസ്ലീംലീഗ് ഉയര്‍ത്തിയ അഞ്ചാംമന്ത്രിക്കാര്യത്തില്‍ കണ്ടത് അതാണ്.
തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത നേട്ടമാണ് മുസ്ലീംലീഗിനുണ്ടാക്കിക്കൊടുത്തത്. പിന്നെ അവര്‍ ഭസ്മാസുരന് വരം കിട്ടിയതുപോലെയായി. കോണ്‍ഗ്രസ്സിനെ ഏത്തമിടുവിക്കുന്ന സ്ഥിതികണ്ടുകൊണ്ടിരിക്കുന്നു. വകുപ്പുകള്‍ പകുത്ത് നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ ലീഗിന്റെ വകുപ്പ് ആര്‍ക്കൊക്കെ എന്ന് നിശ്ചയിച്ചത് പാണക്കാട് തങ്ങളാണ്. മജ്ജയും മാംസവുമുള്ളവകുപ്പുകളൊക്കെ അവരെടുത്തു. അഞ്ചാമതൊരു മന്ത്രിയെയും തങ്ങള്‍ പ്രഖ്യാപിച്ചു. “തങ്ങള്‍ പറഞ്ഞത് നടന്നില്ലെങ്കില്‍ നിങ്ങളുമുണ്ടാകില്ലെന്ന” ഭീഷണി. അത് മുഖവിലയ്ക്കെടുക്കില്ലെന്ന് വീമ്പുപറഞ്ഞവരൊക്കൊ പിന്നെ പമ്പകടന്നു. ലീഗിന് കിട്ടിയ വകുപ്പുകളിലെല്ലാം അവര്‍ക്ക് തോന്നിയതുപോലെ. വകുപ്പുമേധാവികളും പൊതുമേഖലാ തലവന്മാരും എന്നുവേണ്ട എല്ലാമെല്ലാം സ്വന്തക്കാരെകൊണ്ട് നിറച്ചു. സര്‍വകലാശാല ഭൂമിപോലും പങ്കിട്ടെടുക്കുന്ന പകല്‍കൊള്ള കണ്ടിട്ടും നിസ്സംഗരായി നില്ക്കുന്നു ഭരണകക്ഷിയും പ്രതിപക്ഷവും. മലബാറില്‍ ലീഗിന്റെയും മധ്യതിരുവിതാംകൂറില്‍ “പള്ളിക്കാരുടെ പാര്‍ട്ടിയെന്ന്” ഇഎംഎസ് നമ്പൂതിരിപ്പാട് ആക്ഷേപിച്ച കേരളാകോണ്‍ഗ്രസ്സിന്റെയും തേര്‍വാഴ്ച. മലയും വനവും വെട്ടിപ്പിടിക്കാനുള്ള തന്ത്രത്തിന് തടയിടാനും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും മുല്ലപ്പെരിയാര്‍ “ഇപ്പംപൊട്ടു”മെന്ന ഭീഷണി ഉയര്‍ത്തി കേരളാകോണ്‍ഗ്രസ് ജനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തി. “കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം” എന്ന ഒരു മുദ്രാവാക്യം കൂടി ലഭിച്ചു എന്നത് നേട്ടം. ഭൂമി കയ്യേറ്റത്തിനെതിരെ ‘നിയമത്തിന്റെ ബുള്‍ഡോസര്‍ നീങ്ങും’ എന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപുറകെയായിരുന്നു ഇത്. ആ ബുള്‍ഡോസറും കൊണ്ടോടിയ മന്ത്രിയുടെ വകുപ്പുതന്നെ മോഷണം പോയി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയില്ലെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും നേരിട്ട് കണ്ട് പറഞ്ഞിരുന്നു ടി.പി. ചന്ദ്രശേഖരന്. അത് ഗൗനിക്കാത്തത് നിഷ്ഠുരമായ ഒരു കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടിവന്നു. അതിലെ ആസൂത്രകരെ തേടിപ്പോകാതെ തടിയൂരാനുള്ള തന്ത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോള്‍ പയറ്റുന്നത്. കടലിലെ കൊലക്കേസ് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ജനങ്ങളുടെ ചെറുത്തുനില്‍പ്പ്കൊണ്ട് മാത്രമാണ് പാളിയത്. നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഒന്നടങ്കം അണിനിരത്തി നിര്‍ത്തിയാണ് ഒന്നാംവാര്‍ഷികം ആഘോഷിക്കുന്നത്. ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന വായ്ത്താരികള്‍ ഫലംവരുന്നതുവരെ മാത്രം.
പിറവത്തെ വിജയമാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ അംഗീകാരമുണ്ടെന്ന് അഹങ്കരിക്കുന്നത്. കേരളത്തിലെ “ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെ” സംരക്ഷിക്കാന്‍ സഹായിക്കണമെന്ന കേണപേക്ഷ പളളിമേടകളിലുള്ളവര് കേട്ടഭാവം നടച്ചില്ലെങ്കില് കാണാമായിരുന്നു വിജയം. ഈ സര്‍ക്കാരിന്റെ നയമെന്ത്? പരിപാടിയെന്ത്? പോക്കെങ്ങോട്ട് എന്ന് ഒരു വര്‍ഷംകൊണ്ട് വ്യക്തമായി. തുടര്‍ന്നും ഭരിക്കുമെങ്കില്‍ കേരളത്തില്‍ സംഘടിത ന്യൂനപക്ഷത്തിനു മുന്നില്‍ അസംഘടിത ഭൂരിപക്ഷം അടിമകളെപ്പോലെ കഴിയേണ്ടിവരുമെന്ന് എസ്എന്‍ഡിപി യോഗവും എന്‍എസ്എസും നല്കുന്ന സൂചന സംഭവിക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: