തിരുവനന്തപുരം : സര്‍ക്കാരിന്റെ സ്ഥലം പതിപ്പിച്ചെടുത്ത് ദുരുപയോഗം ചെയ്താലും നടപടി എടുക്കില്ല എന്നു പറയുന്ന മുഖ്യമന്ത്രിയുടെ വാശി എന്തിനാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിയെ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. ലോ അക്കാദമി വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് രാജേഷിനെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന കെ. മുരളീധരന് എംഎല്‍എ, വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരുടെ പന്തലുകളും തോമസ് സന്ദര്‍ശിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നും അവര്‍ക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ചും അവര്‍ നേടിയ നിയമബിരുദത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട (തിരുവനന്തപുരം), വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍, വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി, സംസ്ഥാന നേതാക്കളായ എ.പി. കക്കാട്, തൈക്കാട് കൃഷ്ണന്‍കുട്ടി, ഹാലിം എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: