പരസ്പര ബഹുമാനമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും നേതാക്കളും അണികളും വലിയ ബഹുമാനമാണ് നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രിയും കോ ണ്‍ഗ്രസ് നേതാവുമായിരുന്ന വിജയ് ബഹുഗുണ. വളരെ ശക്തമായ കേഡര്‍ പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും ഡെറാഡൂണിലെ വസതിയില്‍ നല്കിയ അഭിമുഖത്തില്‍ വിജയ് ബഹുഗുണ പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ദര്‍ശന രേഖയാണ് ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് തന്റെ ലക്ഷ്യം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യതിചലിച്ചതോടെയാണ് പാര്‍ട്ടിയുമായി ഭിന്നത ഉടലെടുത്തത്. സംസ്ഥാന കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങള്‍ നിരവധി തവണ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല.
ഹരീഷ് റാവത്ത് ഭരണത്തിന്റെ കീഴില്‍ ഉത്തരാഖണ്ഡിലെ ക്രമസമാധാന നില താറുമാറായതും അനധികൃത ഖനനത്തിന് അനുമതി നല്കിയതും എക്സൈസ് നയം മാറ്റിയതുമെല്ലാം ജനങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇത് മനസ്സിലാക്കുവാനോ കേള്‍ക്കുവാനോ പ്രശ്നങ്ങള്‍ പരിഹരിക്കുവാനോ രാഹുല്‍ഗാന്ധി തയ്യാറായില്ല. ഇതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ജനവിരുദ്ധ മുഖ്യമന്ത്രിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ ശ്രമിച്ചത്. എന്നാല്‍ സ്പീക്കറുടെ രാഷ്ട്രീയ നടപടികള്‍ അഴിമതി സര്‍ക്കാര്‍ തുടരാന്‍ വഴിവെച്ചു, ബഹുഗുണ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പാഴാക്കുന്നതിലും ഹരീഷ് റാവത്തിന്റെ നിഷ്ക്രിയത്വം കാരണമായി. ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 7,000 കോടി രൂപയില്‍ വെറും ഇരുപത് ശതമാനം മാത്രമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ചെലവഴിച്ചത്. കഷ്ടതയനുഭവിച്ച ജനങ്ങള്‍ക്ക് ലഭിക്കേണ്ട തുകയാണ് റാവത്ത് സര്‍ക്കാര്‍ പാഴാക്കിയത്. ഇത്തരത്തിലുള്ള നിരവധി പരാജയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മതിയായി. ഇതാണ് വിമത പ്രശ്നത്തിന് കാരണമായത്.
ബിജെപിക്ക് ശക്തമായ സംസ്ഥാന നേതൃത്വമാണുള്ളത്. കോണ്‍ഗ്രസില്‍ ഹരീഷ് മാത്രമാണ് എല്ലാ സ്ഥാനങ്ങളും കയ്യാളുന്നത്. ഉത്തരാഖണ്ഡിലുള്ളത് ഹരീഷ് കോണ്‍ഗ്രസ് മാത്രമാണ്. ഹരീഷിന്റെ ചെയ്തികള്‍ക്കെതിരെ പ്രതികരിച്ചാണ് പാര്‍ട്ടി വിട്ടതെന്നും ബഹുഗുണ പറഞ്ഞു.
സാക്ഷരതയുടെ കാര്യത്തില്‍ കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനമാണ് ഉത്തരാഖണ്ഡിനുള്ളത്. കൂടുതല്‍ സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ബിജെപിക്ക് ഇതിന് സാധിക്കും. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സംസ്ഥാനത്ത് കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും വിജയ് ബഹുഗുണ പറഞ്ഞു.
കേരളവും കോട്ടയവുമായുമുള്ള ദീര്‍ഘകാല ബന്ധങ്ങളും അഭിമുഖത്തിനിടെ വിജയ് ബഹുഗുണ പരാമര്‍ശിച്ചു. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എച്ച്. എന്‍ ബഹുഗുണയുടെ മകനാണ് വിജയ് ബഹുഗുണ.
2012ല്‍ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോ ണ്‍ഗ്രസ് സര്‍ക്കാരാണ് ഉത്തരാഖണ്ഡില്‍ അധികാരത്തിലേറിയത്.
എന്നാല്‍ രണ്ടുവര്‍ഷത്തിനകം പാര്‍ട്ടി ഗ്രൂപ്പിസത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നു.
യുപിയിലെ മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയാണ് വിജയ് ബഹുഗുണയുടെ സഹോദരി. റീത്തയും ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുണ്ട്.
കഴിഞ്ഞ തവണ വിജയിച്ച തെഹ്രി ഗഡ്വാള് മണ്ഡലത്തിന് പകരം ഇത്തവണ സീതാഗഞ്ചില് നിന്നാണ് വിജയ് ബഹുഗുണ ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: