ന്യൂദല്‍ഹി: പാചകവാതകം ഉള്‍പ്പെടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നേക്കാം.
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീലിന് മൂന്ന് രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടാനാണ് തീരുമാനമെന്ന് അറിയുന്നു. ഈ മാസം 22 നാണ് പാര്‍ലമെനൃ സമ്മേളനം അവസാനിക്കുക. തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചില ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചന യുപിഎ സര്‍ക്കാര്‍ നല്‍കിയത്.
പെട്രോളിയം വില എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഉയരുകയാണെന്നും കൂട്ടായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ കുറക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാനസര്‍ക്കാരുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖര്‍ജി അവകാശപ്പെട്ടിരുന്നു. പെട്രോള്‍ വിലയുടെ കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ആഗോളവ്യാപകമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നാണ് വാദം. പെട്രോള്‍ ലിറ്ററിന് എട്ട് രൂപയോളം കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ഇതിനുവേണ്ടി അവര്‍ സമ്മര്‍ദ്ദം തുടരുകയാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. അതേസമയം, കേന്ദ്രത്തിന്റെ മൗനാനുവാദത്തോടെയാണ് എണ്ണക്കമ്പനികള്ജനദ്രോഹ നടപടിക്ക് ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു.
പെട്രോള്‍ വില്പനയിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ അതിന്റെ വില നിയന്ത്രണം സര്‍ക്കാരില്‍തന്നെ നിലനിര്‍ത്തുകയും പകരം നഷ്ടപരിഹാരം (സബ്സിഡി) നല്‍കണമെന്നാണ് എണ്ണക്കമ്പനികളുടെ ഒരു വാദം. ഇതല്ലെങ്കില്‍ പെട്രോളിന്റെ എക്സൈസ് തീരുവയായ 14.75 (ലിറ്ററിന്) രൂപയില്‍ തങ്ങളുടെ നഷ്ടത്തുക കുറക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞെങ്കിലും വില തീരുമാനിക്കാനുള്ള പൂര്‍ണാധികാരം ഇനിയും എണ്ണക്കമ്പനികളുടെ കൈകളില്‍ എത്തിയിട്ടില്ല. വില കൂട്ടണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കുന്നത് കേന്ദ്രത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍ വില കൂട്ടിയത്. അന്ന് ക്രൂഡോയിലിന്റെ ഇറക്കുമതിച്ചെലവ് ബാരലിന് 109.30 ഡോളറായിരുന്നു. ഇപ്പോഴിത് 120 ഡോളറില്‍ എത്തിനില്‍ക്കുന്നതായി പറയപ്പെടുന്നു. 2011-12 സാമ്പത്തികവര്‍ഷം ഉല്പാദനച്ചെലവിലും കുറച്ച് പെട്രോള്‍ വിറ്റതുമൂലം 4,859 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. ഡീസല്‍, എല്‍പിജി, പാചകവാതകം എന്നിവയുടെ വില്പനയിലൂടെ 1,38,541 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. സബ്സിഡിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 45,000 കോടി രൂപ എണ്ണക്കമ്പനികള്‍ക്ക് നല്കിക്കഴിഞ്ഞുവത്രേ.
പണപ്പെരുപ്പം, വ്യാവസായിക ഉല്പാദനനിരക്കലുണ്ടായ ഇടിവ്, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവ മൂലം പൊറുതിമുട്ടുന്ന കേന്ദ്രം പ്രതിപക്ഷ ബഹളം ഭയന്നാണ് പെട്രോള്‍, എല്‍പിജി വില വന്‍തോതില്‍ കൂട്ടാനുള്ള തീരുമാനം മാറ്റിയിരിക്കുന്നതത്രെ. പല വിഷയങ്ങളിലും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ചില പ്രമുഖ ഘടകകക്ഷികളും പ്രക്ഷോഭത്തിന് ഒരുമ്പെട്ടിരിക്കുന്നതാണ് കേന്ദ്രത്തെ അലട്ടുന്നത്. പെട്രോള്‍വില കൂട്ടിയാല്‍ പിന്തുണ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് തിരിയുമെന്നും ചില പ്രമുഖ ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: