ഹാമില്ട്ടണ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. മൂന്നാം മത്സരം 24 റണ്‍സിന് ജയിച്ച് മൂന്നു മത്സര പരമ്പര 2-0ന് സ്വന്തമാക്കി. സ്കോര്‍: ന്യൂസിലന്‍ഡ് – 281/9 (50), ഓസ്ട്രേലിയ – 457 (47). പത്തോവറില്‍ 33 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കിവികളെ തുണച്ചത്. ആദ്യ കളിയില്‍ കിവികള്‍ ആറു റണ്‍സിന് ജയിച്ചിരുന്നു. നേപ്പിയറിലെ രണ്ടാം ഏകദിനം മഴയില്‍ തടസപ്പെട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ റോസ് ടെയ്ലറുടെ (107) സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്കോര്‍ കണ്ടെത്തി. 101 പന്തില്‍ 13 ഫോറുകളോടെ ടെയ്ലറുടെ 16ാം സെഞ്ചുറി. ഓപ്പണര്‍ ഡീന്‍ ബ്രൗണ്ലൈ (63) അര്‍ധശതകം നേടി. മിച്ചല്‍ സാന്റ്നര്‍ (38 നോട്ടൗട്ട്), നായകന് കെയ്ന്‍ വില്യംസണ് (37) എന്നിവരും സംഭാവന നല്കി. കംഗാരുക്കള്‍ക്കായി മിച്ചല്‍ സ്റ്റാര്‍ക്കും, ജയിംസ് ഫൗള്ക്നറും മൂന്നു വീതം വിക്കറ്റെടുത്തു. ജോഷ് ഹെയ്സല്‍വുഡിന് രണ്ടും പാറ്റ് കമ്മിന്‍സിന് ഒന്നും വിക്കറ്റ്.
ഓപ്പണറും താത്കാലിക നായകനുമായ ആരോണ്‍ ഫിഞ്ച് (56) ഓസീസ് ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ്ഡും (53) അര്‍ധശതകം നേടി. മാര്‍ക്കസ് സ്റ്റോയിനിസ് (42), മിച്ചല്‍ സ്റ്റാര്‍ക്ക് (29 നോട്ടൗട്ട്), പാറ്റ് കമ്മിന്‍സ് (27), ഷോണ്‍ മാര്‍ഷ് (22) എന്നിവര്‍ പൊരുതിയെങ്കിലും ഫലിച്ചില്ല. രണ്ടാം തവണയാണ് ബൗള്‍ട്ട് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. സാന്റ്നര്‍ രണ്ടും, വില്യംസണ് ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: