കോഴിക്കോട്: ടിപ്പുസുല്‍ത്താന്‍ ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്ത്തനത്തിനിരയാക്കിയെന്ന് ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായം. ജാതിപരമായി പിന്നാക്കം നില്ക്കുന്ന ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നു.
ടിപ്പുവിന്റെ മതപരിവര്‍ത്തനത്തിന്റെ ഭാഗമായാണ് മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഉണ്ടായത്. അതേസമയം കച്ചവടം ചെയ്യാനെത്തിയ അറബികളിലൂടെയാണ് കോഴിക്കോട്ടും പൊന്നാനിയിലും മറ്റും മുസ്ലിം മതം വ്യാപിച്ചത്.
ടിപ്പു ദേശീയവാദിയാണെന്ന് പറയുന്നത് തെറ്റാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് ഫ്രഞ്ച് കമ്പനിയെ അനുകൂലിച്ചുകൊണ്ടായിരുന്നു. കേരളത്തില്‍ റോഡുകളും മറ്റും ഉണ്ടായത് ടിപ്പുവിന്റെ പ്രവര്‍ത്തനത്തിലൂടെ എന്ന് പറയുന്നത് തെറ്റാണ്. ടിപ്പുവും പിതാവ് ഹൈദരലിയും കേരളത്തിലെ ക്ഷേത്രങ്ങളും കോവിലകങ്ങളും കൊള്ളയടിച്ചു. കേരളത്തില്‍ നിന്ന് കൊള്ളയടിച്ചവ കര്‍ണ്ണാടകയില്‍ എത്തിച്ചു. അതുകൊണ്ടാണ് കര്‍ണ്ണാടകയില്‍ ചിലര്‍ ടിപ്പുവിനെ ആരാധിക്കുന്നത്. കേരളത്തെ ആക്രമിക്കാന്‍ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് പീരങ്കികള്‍ വാങ്ങി റോഡ് മാര്‍ഗം കൊണ്ടുവന്നു.
എന്നാല്‍ ഇത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നില്ല. കേരളത്തെ അക്രമിക്കാനാണ് റോഡ് നിര്‍മ്മിച്ചത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ടിപ്പു പട നയിച്ചു. എന്നാല്‍ ഫ്രഞ്ച്, ഈസ്റ്റ് ഇന്ത്യ കമ്പനിയെ അനുകൂലിച്ചു. അതുകൊണ്ട് ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി എന്നതും തെറ്റാണ്.
കേരളത്തിലെ ബുദ്ധ-ജൈന ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ ആക്രമിച്ചിട്ടില്ലെന്നും കച്ചവടാവശ്യത്തിനായി വന്ന ബുദ്ധ-ജൈന മതസ്ഥര്‍ തിരികെ പോയപ്പോള്‍ അനാഥമായ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: