ഇടുക്കി: ഫെബ്രുവരി ആദ്യവാരം പിന്നിടുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 അടി വെള്ളമാണ് കുറവുള്ളത്.
നിലവില്‍ 2336.02 അടി, അതായത് 34.56 ശതമാനമാണ് ജലനിരപ്പ്. അടുത്ത കാലത്തുണ്ടാകുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പാണിത്. കഴിഞ്ഞവര്‍ഷമിത് 51.98 ശതമാനമായിരുന്നു. 2357.27 അടി. മഴ മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞതും ചൂടേറിയതുമാണ് തിരിച്ചടിയായത്.
ഇന്നലെ ഡാമിലേക്ക് 0.963144 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 2.85 മില്യണ്‍ യൂണിറ്റ് വൈദ്യുതി ശനിയാഴ്ച ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 68 മില്യണ്‍ യൂണിറ്റിന് മുകളിലായിരുന്നു. സംസ്ഥാനത്തെ ഒരു ഡസനിലധികം വരുന്ന വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളുടെ ഭാഗമായുള്ള സംഭരണികളില്‍ അവശേഷിക്കുന്നത് 35-60 ശതമാനം വരെ വെള്ളം മാത്രമാണ്.
വരുന്ന വേനല്‍ക്കാലത്തിനായി ഇവിടങ്ങളിലെ ഉല്‍പ്പാദനം പരമാവധി കുറച്ച് വെള്ളം സംഭരിക്കാന്‍ വൈദ്യുതി വകുപ്പ് ശ്രമിക്കുമ്പോഴും ഡാമിലേക്കുള്ള ഇന്‍ഫ്ളോ കുറഞ്ഞതും ഉപയോഗം കൂടിയതും തിരിച്ചടിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: