തിരുവനന്തപുരം: തമിഴ്നാട് രാഷ്ട്രീയം എന്നും കൗതുകമുള്ളതാണ്. അരനൂറ്റാണ്ടിന് മുമ്പ് സി.എന്‍. അണ്ണാദുരൈയുടെ മുന്‍കൈയോടെ ദ്രാവിഡ പാര്‍ട്ടി രൂപീകൃതമായതോടെ ദേശീയ രാഷ്ട്രീയപാര്ട്ടികല്ക്ക് തമിഴ്നാട് ബാലികേറാമലയായി. പി.എസ്. കുമാരസ്വാമി രാജയ്ക്കും സി. രാജഗോപാലാചാരിക്കും കെ. കാമരാജിനും എം. ഭക്തവത്സലത്തിനും ശേഷം തമിഴകത്തെ ഭരണം ആരു നയിക്കണമെന്ന് നിശ്ചയിച്ചത് ദ്രാവിഡ പാര്‍ട്ടിയാണ്.
ഡിഎംകെയ്ക്ക് ശേഷം എഐഎഡിഎംകെ ഒന്നുകില്‍ കരുണാനിധി അല്ലെങ്കില്‍ ജയലളിത. ഇതായിരുന്നു കണ്ടുവന്നത്. കരുണാനിധി സജീവ രാഷ്ട്രീയത്തോട് ഏതാണ്ട് വിടപറഞ്ഞ മട്ടാണ്. ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന് എം. കരുണാനിധിക്കും ഡിഎംകെ പാര്‍ട്ടിക്കും ഏതാണ്ട് ബോദ്ധ്യപ്പെട്ടു. കരുണാനിധിയോളം ജനകീയ അംഗീകാരമില്ലാത്ത എം.കെ. സ്റ്റാലിന് എത്രമാത്രം മാമാങ്കം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ നേരവകാശിയായി ശശികല എത്തുന്നത്.
ജയലളിതയുടെ പകരക്കാരനായി മുഖ്യമന്ത്രിസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നത് പനീര്‍ശെല്‍വമാണ്. ജയലളിത ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ടപ്പോഴും അതുതന്നെ സംഭവിച്ചു. എന്നാല്‍ ജയലളിതയുടെ വിയോഗം സംഭവിച്ച് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കണ്ണീരണിഞ്ഞ് കൈകൂപ്പി ഉറ്റതോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. അന്നേ സംശയമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയായി ശശികല വരുമോ എന്ന്. ഏയ് അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അത്ഭുതപ്പെടുത്തിക്കൊണ്ട് അയല്പക്കത്തെ തീരുമാനങ്ങള്‍ വന്നത്.
ജയലളിതയ്ക്ക് മുന്നിലെന്ന പോലെ ശശികലയ്ക്ക് മുന്നിലും പനീര്‍ശെല്‍വം വിനീത വിധേയനായി. നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനവും രാജിവച്ചു. പിന്നെ ഒട്ടും താമസം ഉണ്ടായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഇനി മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്ന മുഹൂര്‍ത്തമേ അറിയാനുള്ളൂ. ആറുമാസം തികയും മുമ്പ് നിയമസഭാംഗമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ തടസ്സങ്ങളെല്ലാം നീങ്ങി.
ജയലളിത ഉറ്റതോഴിമാത്രമല്ല അവരുടെ എല്ലാമെല്ലാമായിരുന്ന ശശികലയെ പെട്ടെന്നൊന്നും തള്ളിപ്പറയാന്‍ നിലവിലെ എംഎല്‍എമാര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. പനീര്ശെല്വന്മാര് ആഗ്രഹിക്കുന്നതെന്തോ അത് സാധിച്ചുകൊടുത്താല്‍ എല്ലാവര്ക്കും സന്തോഷവും സംതൃപ്തിയുമാകും. സി. രാജഗോപാലാചാരിയെ പോലെയോ ഭക്തവത്സലത്തെപോലെയോ ഭരണ നൈപുണ്യവും കാമരാജിനെപ്പോലെ പ്രായോഗിക രാഷ്ട്രീയമോ വശമില്ലെങ്കിലും തമിഴ് മക്കളുടെ അവശതയും ആവശ്യങ്ങളും ശശികലയ്ക്ക് അറിയുമായിരിക്കും.
ജയലളിത പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ പലതും ശശികലയുടെ കാഞ്ഞ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് അടുക്കള സംസാരമുണ്ട്. അവര്‍ക്കിപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ കുറെക്കൂടി ഭംഗിയായി ജനസേവനം നടത്താന്‍ സാധിച്ചേക്കും. അങ്ങിനെ സംഭവിക്കാന്‍ അയല്പക്കത്ത് നിന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: