ന്യൂദല്‍ഹി: ഇടപാടുകള്‍ക്ക് മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ നേരിട്ട് പണമായി സ്വീകരിച്ചാല്‍ നൂറ് ശതമാനം പിഴ വരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. ഇടപാടുകള്‍ക്ക് തുല്യമായ തുക പിഴയായി ഈടാക്കും. നാല് ലക്ഷമോ അമ്പത് ലക്ഷമോ ആയാലും അത്രതന്നെ പിഴയും ഒടുക്കേണ്ടി വരും. അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിന് മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി കൈമാറുന്നത് നിരോധിക്കണമെന്ന് കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. നിയന്ത്രണം സര്‍ക്കാരിനോ ബാങ്കുകള്‍ക്കോ പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് ബാങ്കുകള്‍ക്കോ ബാധകമാകില്ല.
വലിയ ഇടപാടുകളില്‍ പണം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് കര്‍ശന വ്യവസ്ഥ. പണം സ്വീകരിക്കുന്ന ആളായിരിക്കും പിഴ ഒടുക്കേണ്ടിവരിക. നോട്ടു നിരോധനം രാജ്യത്തെ മുഴുവന്‍ പണവും കണക്കില്‍ കൊണ്ടുവന്നു. കള്ളപ്പണത്തിന്റെ ഉറവിടം തടയുകയാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം. വലിയ തുകയ്ക്കുള്ള പണമിടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും. കണക്കില്‍പ്പെടാത്ത വലിയ തുകകള്‍ ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനും വിനോദത്തിനുമാണ് ചെലവഴിക്കുന്നത്. പുതിയ വ്യവസ്ഥ കള്ളപ്പണം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് തടയും.
രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നേരത്തെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അമ്പതിനായിരത്തിന് മുകളിലുള്ള പണം കൈമാറ്റം നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണവും നികുതിയും ഏര്‍പ്പെടുത്താന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ സമിതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: