കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചമൂലം അഖിലേന്ത്യാ ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) ചോദ്യപേപ്പറില്‍ മലയാളത്തിന് സ്ഥാനമില്ല. പൊതുവിദ്യാഭ്യാസ വികസനത്തിന് വേണ്ടി 800 കോടി രൂപയുടെ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിരിക്കുമ്പോഴാണ് ഈ വീഴ്ച. പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്ഇക്ക് യഥാസമയം അപേക്ഷ സമര്പ്പിക്കാതിരുന്നതുമൂലമാണ് മലയാളത്തിലുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കാതിരുന്നത്.
ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, ആസാമീസ് ഭാഷകളിലും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ മലയാളം മീഡിയത്തില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് കിട്ടേണ്ട മികച്ച അവസരമാണ് നഷ്ടമായത്.
പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുവേണ്ടി ഇത്തവണ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്കുള്ള വിജ്ഞാപനം രണ്ട് മാസത്തോളം നീട്ടിയിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഒറിയ, കന്നഡ ഭാഷകള്‍ അവസാനനിമിഷം ചോദ്യപേപ്പറില്‍ സ്ഥാനം നേടി.
സംസ്ഥാന സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇടപെടാതിരുന്നത് മൂലമാണ് സാധാരണക്കാരായ കുട്ടികള്‍ക്ക് നേട്ടം ഉണ്ടാക്കാനുള്ള അവസരം നഷ്ടമായത്.
എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ കയ്യൊഴിയുകയാണ്. നീറ്റ് പരീക്ഷ നടത്തിപ്പുമായി പൊതുവിദ്യാഭ്യാസവകുപ്പിന് ബന്ധമില്ലെന്ന് ഡിപിഐ കെ.വി. മോഹന്‍കുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. പൊതുപ്രവേശന കമ്മീഷണര്‍ക്കാണ് ഇതിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്ന് സിബിഎസ്ഇ അധികൃതരോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് പൊതുപ്രവേശന പരീക്ഷാ കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ ഡോ. റിജോ എം.ടി വ്യക്തമാക്കി.
മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ടെന്നും അതിനെതിരെ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറയുമ്പോള്‍തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ പ്രകടമായത്. തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള അവസരമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം സാഹിത്യോത്സവത്തിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: