ജൊഹാന്നസ്ബര്‍ഗ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. മൂന്നാം മത്സരം ഏഴു വിക്കറ്റിന് ജയിച്ച് അഞ്ചു മത്സര പരമ്പര സ്വന്തമാക്കി (3-0). സ്കോര്‍: ശ്രീലങ്ക – 163 (39.2), ദക്ഷിണാഫ്രിക്ക – 164/3 (32).
വലംകൈയന്‍ പേസര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ മൂന്നു വിക്കറ്റ് പ്രകടനവും നായകന് എ.ബി. ഡിവില്ലേഴ്സിന്റെ (60 നോട്ടൗട്ട്) അര്‍ധശതകവുമാണ് ആതിഥേയര്‍ക്ക് മികച്ച ജയം നല്‍കിയത്. ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള ഡിവില്ലേഴ്സിന്റെ തീരുമാനം തെറ്റിയില്ല. ഓപ്പണര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ (73) ഒറ്റയാള്‍ പോരാട്ടമാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നായകന് ഉപുല്‍ തരംഗ (31), സചിത് പതിരണ (18), ധനഞ്ജയ ഡി സില്‍വ എന്നിവരും രണ്ടക്കം കണ്ടു. ഏഴോവറില്‍ 19 റണ്‍സ് വഴങ്ങിയാണ് പ്രിട്ടോറിയസ് മൂന്നു വിക്കറ്റെടുത്തത്. കാഗിസൊ റബഡ, ആന്‍ഡിലെ ഫെലുക്വായോ, ഇമ്രാന് താഹിര്‍ എന്നിവര്‍ രണ്ടു വീതവും, ക്രിസ് മോറിസ് ഒന്നും വിക്കറ്റെടുത്തു.
ഡിവില്ലേഴ്സിനു പുറമെ ഹാഷിം അംല (34), ജെ.പി. ഡുമിനി (28 നോട്ടൗട്ട്), ഹാഫെ ഡ്യുപ്ലെസിസ് (34) എന്നിവരും ആതിഥേയ ജയത്തില്‍ സഹായിച്ചു. 61 പന്തില്‍ അഞ്ചു ഫോറുകളോടെ ഡിവില്ലേഴ്സ് 60 റണ്‍സെടുത്തത്. അരങ്ങേറ്റ മത്സരം കളിക്കുന്ന പേസര്‍മാര്‍ ലാഹിരു കുമാരയും ലാഹിരു മധുശങ്കയും വിക്കറ്റുകള്‍ പങ്കിട്ടു. അംല റണ്ണൗട്ടായി. നാലാം ഏകദിനം നാളെ കേപ് ടൗണില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: