ന്യൂദല്‍ഹി: മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടിന് കനത്ത പിഴ ചുമത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ. പണം കൈപ്പറ്റിയയാള്‍ നോട്ടായി എത്ര തുകയാണോ സ്വീകരിച്ചത് അത്രയും തുകതന്നെ പിഴയായി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“പണം സ്വീകരിക്കുന്നയാളില്‍നിന്നാകും പിഴയീടാക്കുക. നാലുലക്ഷം സ്വീകരിച്ചാല്‍ നാലുലക്ഷം പിഴ, 50 ലക്ഷമെങ്കില്‍ പിഴയും 50 ലക്ഷം” -അദ്ദേഹം വിശദീകരിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും.
മൂന്നുലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ ബാങ്കുകള്മുഖേനമാത്രമേ നടത്താന്പാടുള്ളൂവെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണിത്.
രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന തുടരുമെന്നും അധിയ പറഞ്ഞു. വലിയ പണമിടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും ദുരൂഹമായ പണമിടപാടുകള്‍ നിയന്ത്രിക്കുകയും ചെയ്യുമെന്നും റവന്യൂസെക്രട്ടറി വ്യക്തമാക്കി.
രാജ്യത്തുള്ള കള്ളപ്പണം എത്രയെന്ന് നിര്‍ണയിക്കാന്‍ നോട്ട് അസാധുവാക്കലിലൂടെ സര്‍ക്കാരിന് കഴിഞ്ഞു. ഭാവിയില്‍ കള്ളപ്പണം സമ്ബദ്വ്യവസ്ഥയിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: