തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം സിപിഎം അട്ടിമറിച്ചു. ഒരിക്കലും പങ്കെടുക്കാത്ത സര്‍ക്കാര്‍ പ്രതിനിധികളെ വരെ സര്‍ക്കാര്‍ യോഗത്തില്‍ പങ്കെടുപ്പിച്ചു. ഇതോടെ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം എട്ടിനുമേല്‍ 12 വോട്ടുകള്‍ക്ക് തള്ളി.
പ്രിന്‍സിപ്പാളിനെ പുറത്താക്കുക, അഫിലിയേഷന് റദ്ദ്ചെയ്യുക, ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, അനധികൃത ഭൂമി തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍. സിപിഐ പിന്താങ്ങി. എട്ട് വീതം സിപിഎം, യുഡിഎഫ് പ്രതിനിധികളും ഒരു സിപിഐ അംഗവുമാണ് സിന്‍ഡിക്കേറ്റിലുള്ളത്. സിപിഐ പ്രതിനിധി സംസാരിക്കുന്നത് സിപിഎം സിന്‍ഡിക്കേറ്റംഗങ്ങള്‍ തടഞ്ഞതില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. യുഡിഎഫിലെ ഒരംഗം പങ്കെടുത്തില്ല.
യോഗ്യതയുള്ളയാളെ പ്രിന്സിപ്പാളാക്കുക, ഉപസമിതി റിപ്പോര്ട്ടിന്മേലുളള നടപടി ത്വരിതപ്പെടുത്തുക, ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച് സിന്‍ഡിക്കേറ്റ് പരീക്ഷ കമ്മിറ്റി അന്വേഷിക്കുക എന്നിവയാണ് തീരുമാനം. ലക്ഷ്മിയെ പരീക്ഷ ജോലികളില്‍ നിന്നു മാറ്റുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചും പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് അഞ്ചു വര്‍ഷത്തേക്കു തുടരില്ലെന്ന് അറിയിച്ചും അക്കാദമി നല്കിയ കത്ത് സിന്‍ഡിക്കേറ്റ് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: