ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും യുണൈറ്റഡ് എവേ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മരായ ലെസ്റ്റര്‍ സിറ്റയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരിചയസമ്പന്നനായ സെര്‍ജിയോ അഗ്യൂറോയെ പുറത്തിരുത്തി ബ്രസീലിന്റെ യുവതാരം ഗബ്രിയേല്‍ ജീസസ് ആദ്യ ഇലവനില്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ഉള്‍പ്പെടുത്തി. ഈ തന്ത്രമാണ് സിറ്റിയുടെ വിജയത്തിനാധാരം ടീമിന്റെ രണ്ട് ഗോളുകളും നേടിയ ഗബ്രിയേല്‍ ജീസസാണ്. 11, 90 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. 81-ാം മിനിറ്റില്‍ സിഗുഡ്സന്‍ സ്വാന്സീക്കായി ഗോള്‍ നേടി. യുവതാരങ്ങളായ ലിറോയ് ഷാനെ, റഹീം സ്റ്റര്‍ലിങ്, ജീസസ് ത്രയത്തെ മുന്നേറ്റത്തിലിറക്കിയാണ് പെപ്പ് ടീമിനെ കളത്തില്‍ അണിനിരത്തിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിലായിരുന്ന സിറ്റിക്ക് കിട്ടിയ അവസരങ്ങള്‍ ഭുരിഭാഗവും മുതലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കനത്ത വിജയം നേടാന്‍ കഴിയുമായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ജീസസ് അവസരം പാഴാക്കുന്നതാണ് കണ്ടത്. എന്നാല്‍ 11-ാം മിനിറ്റില്‍ ജീസസ് ലക്ഷ്യം കണ്ടു. ഡേവിഡ് സില്‍വയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് തൊടുത്ത ഇടംകാലന്‍ ഷോട്ട് സ്വാന്‍സീ പ്രതിരോധനിര താരം ബ്ലോക്കുചെയ്തു.
എന്നാല്‍ പന്ത് പിടിച്ചെടുത്ത് ബോക്സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് ഗബ്രിയേല്‍ പായിച്ച ഷോട്ട് പോസ്റ്റില്‍ തറച്ചുകയറി (1-0). തുടര്‍ന്നും നിരവധി തവണ അവര്‍ എതിര് ഗോള്‍മുഖത്ത് അപകടഭീഷണി ഉയര്‍ത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്വാന്‍സീയുടെ ഗില്ഫ് ഗുഡ്ജോണ്‍സന്റെ ശ്രമം സിറ്റി ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ 81-ാം മിനിറ്റില്‍ ലൂസിയാനോ നര്‍സിങിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ഗുഡ്ജോണ്‍സണ്‍ പായിച്ച ഇടംകാലന്‍ഷോട്ട് സിറ്റി വലയിലെത്തിയതോടെ സ്കോര്‍ 1-1. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍ 90 മിനിറ്റായപ്പോഴും കളി സമനിലയില്‍. തുടര്‍ന്ന് പരിക്ക് സമയത്തേക്ക് കളി നീണ്ടു.
അടുത്ത മിനിറ്റില്‍ സിറ്റിയുടെ വിജയഗോളും പിറന്നു. സില്‍വയുടെ ക്രോസിന് ഗബ്രിയേല്‍ ജീസസ് തലവെച്ചെങ്കിലും ഗോളി തട്ടിയകറ്റി. റീബൗണ്ട് പന്ത് വീണ്ടും കാലിലാക്കിയ ജീസസ് പായിച്ച വലംകാലന്‍ ഷോട്ട് സ്വാന്‍സീ ഗോളിയെ കീഴടക്കി വലയില്‍ കയറിയതോടെ വിജയം സിറ്റിക്കൊപ്പമായി. വിജയത്തോടെ 24 കളികളില്‍ നിന്ന് 49 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ആഴ്സണല്‍ ഒരു സ്ഥാനം പിന്നിലേക്ക് മാറി നാലാമതായി.
ലെസ്റ്ററിനെതിരായ കൡയില്‍ യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ക്രിസ് സ്മാളിങ്ങിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച് മികിതാര്യനാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുശേഷം സൂപ്പര്‍ താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് ടീമിന്റെ ലീഡ് ഉയര്‍ത്തി. അന്റോണിയോ വലന്‍സിയയുടെ ക്രോസില്‍ നിന്നായിരുന്നു സ്ലാറ്റന് ലക്ഷ്യം കണ്ടത്. സീസണില്‍ ഇബ്രയുടെ 15-ാം ഗോളായിരുന്നു ഇത്. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയും ഇതോടെ ഇബ്രക്ക് സ്വന്തമായി.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായി കോച്ച് റനിയേറി ലെസ്റ്ററിന്റെ തിരിച്ചുവരവിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 49-ാം മിനിറ്റില്‍ ജുവാന്‍ മാറ്റ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടിയതോടെ ലെസ്റ്റിന്റെ പരാജയം പൂര്‍ണ്ണമായി. 24 കളികളില്‍ നിന്ന് 45 പോയിന്റുമായി യുണൈറ്റഡ് ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: