ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ അലെസ്റ്റയര്‍ കുക്ക് സ്ഥാനമൊഴിഞ്ഞു. 59 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചതിനുശേഷമാണ് കുക്ക് സ്ഥാനമൊഴിഞ്ഞത്. ടീമിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച താരമെന്ന ബഹുമതിക്കുടമയാണ് കുക്ക്. കുക്കിന് പകരം ഈ വര്‍ഷം നടക്കുന്ന ആഷസ് പരമ്പരയില്‍ ജോ റൂട്ടായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.
അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ വന്‍ തോല്‍വി വഴങ്ങിയതോടെ കുക്ക് പടിയിറങ്ങുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കുക്ക് 2012 ഓഗസ്റ്റിലാണ് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്. 2013ലും 2015ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച കുക്കിന്റെ കീഴില്‍ ഇംഗ്ലണ്ട് ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ക്കെതിരെയും പരമ്പര നേടിയിരുന്നു.
140 ടെസ്റ്റുകളില്‍ കളിച്ച കുക്ക് 30 സെഞ്ചുറികളും 53 അര്‍ദ്ധസെഞ്ചുറികളുമടക്കം 11057 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ 59 ടെസ്റ്റുകളില്‍ നിന്ന് 10 സെഞ്ചുറികളടക്കം 4844 റണ്‍സും. 2011-ല്‍ ബര്‍മിങ്ഹാമില്‍ ഇന്ത്യക്കെതിരെ നേടിയ 294 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
‘ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി എന്നത് എന്നെ സംബന്ധിച്ച്—വലിയ ബഹുമതിയാണ്. അഞ്ചു വര്‍ഷത്തോളം ടീമിനെ നയിക്കുകയും ചെയ്തു. സ്ഥാനമൊഴിയുക എന്നത് സങ്കടകരമായ കാര്യമാണ്. പക്ഷേ ഇത് ശരിയായ തീരുമാനമാണ്’-32കാരനായ കുക്ക് പറഞ്ഞു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-0ത്തിന് തോല്‍വി രുചിച്ച ഇംഗ്ലണ്ട് കുക്കിന്റെ കീഴില്‍ ഈ വര്‍ഷം എട്ടു ടെസ്റ്റുകളിലാണ് പരാജയപ്പെട്ടത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി താരം ടീമിനൊപ്പമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: